ന്യൂഡൽഹി: നഗരത്തിലെ പുതിയ സ്‌കൂളിന്റെ ഉദ്ഘാടന വേളയിൽ ജയിലിൽ കഴിയുന്ന സഹപ്രവർത്തകനും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഓർത്ത് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. ''ഡൽഹിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയെന്നത് സിസോദിയയുടെ സ്വപ്നമായിരുന്നു. നല്ല സ്‌കൂളുകൾ നിർമ്മിക്കുകയും കുട്ടികൾക്കുള്ള വിദ്യാഭ്യാസം ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനാലാണ് അദ്ദേഹത്തെ ജയിലിലടച്ചത്. സിസോദിയയെ മിസ് ചെയ്യുന്നു"" - കണ്ണീരണിഞ്ഞ് കേജ്‌രിവാൾ പറഞ്ഞു.
സിസോദിയ തിഹാർ ജയിലിലാണിപ്പോൾ. ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26നാണ് സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷം മാർച്ച് ഒൻപതിന് അതേ കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു. പലതവണ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു.
സിസോദിയയെ ജയിലിലടച്ചത് കള്ളക്കേസിൽകുടുക്കിയതാണെന്നും വിപ്ലവ നേട്ടങ്ങൾ കൊണ്ടുവന്ന മന്ത്രിമാരെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്നും കേജ്‌രിവാൾ ആരോപിച്ചു. വിദ്യാഭ്യാസരംഗത്തെ ഡൽഹിയുടെ കരുത്ത് അവസാനിച്ചുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുവെന്നും ഞങ്ങൾ അത് അനുവദിക്കില്ലെന്നും കേജ്‌രിവാൾ കൂട്ടിചേർത്തു.
ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പിതാവ് സിസോദിയ ആണെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ കേജ്‌രിവാൾ വിശേഷിപ്പിക്കുകയുണ്ടായി. ഏറ്റവും സത്യസന്ധനായ വ്യക്തിയാണ് സിസോദിയ എന്നും പുകഴ്‌ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |