പ്രജിതയ്ക്കിത് അഭിമാന നിമിഷം. ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുമ്പോൾ തന്റെ വെല്ലുവിളികളെ സ്‌പോർട്‌സിന്റെ മായാവലയം കൊണ്ട് പൊട്ടിച്ചെറിഞ്ഞ കഥയാണ് പ്രജിതയെന്ന കൈപ്പന്തുകളിയുടെ രാജകുമാരിക്ക് പറയാനുള്ളത്.
നാൽപത് ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന പ്രജിത ശരവേഗത്തിലാണ് കൈപ്പന്തുകളിയുടെ രാജകുമാരിയായത്. പ്ളസ് ടു യോഗ്യത നേടിയ കാലം വരെയും കലാകായിക പരിപാടികളിലൊന്നും പ്രജിതയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ
കാലടി മറ്റൂരിലെ സ്നേഹസദൻ സ്പെഷ്യൽ സ്കൂളിലെ പരിശീലനം മേക്കാട് കാരക്കാട്ടുകുന്ന് എടയാട്ട് വീട്ടിൽ പ്രജിത ചന്ദ്രനെ രാജ്യത്തിന്റെ അഭിമാന താരമാക്കുകയായിരുന്നു.
രോഗബാധിതനായി 16 വർഷം മുമ്പ് പിതാവ് ചന്ദ്രൻ മരിച്ചതിനാൽ മാതാവ് ഷീലയാണ് കൈത്തൊഴിൽ പരിശീലനത്തിനായെത്തിച്ചത്. ബാഗും മെഴുക് തിരിയും പൂവുമെല്ലാം ഉണ്ടാക്കാൻ പഠിച്ചതിനൊപ്പം ഹാൻഡ് ബാൾ, ടെന്നീസ്, ഷട്ടിൽ, ബാന്റ് മേളം എന്നിവയും പരിശീലിച്ചു. എല്ലാത്തിലും പ്രജിത ഒന്നാമത്. കേരളത്തിനായി ഹാൻഡ്ബാൾ കളിക്കാൻ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഹരിയാനയിലും പ്രജിതയെത്തി. ഇപ്പോൾ ഇന്ത്യക്കായി ജേഴ്സിയണിയാൻ ജർമ്മിനിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണീ ഇരുപത്തിമൂന്നുകാരി. അമ്മ ഷീല പലചരക്ക് കട നടത്തുകയാണ്. പ്രജിതയുടെ ഏക സഹോദരൻ പ്രജിത്ത് എയർപോർട്ടിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ്.
രണ്ട് മലയാളികൾ കൂടി
സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കു വേണ്ടി ഹാൻഡ്ബാളിൽ കളിക്കളത്തിലിറങ്ങുന്ന എട്ടംഗ ടീമിൽ പ്രജിതയെ കൂടാതെ രണ്ട് മലയാളികൾ കൂടിയുണ്ട്. അവർ അടിമാലി, പാല സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളാണ്.
12 ന് ജർമ്മിനിയിലേക്ക്
നെടുമ്പാശേരിയിൽ നിന്നും ഇന്നലെ രാത്രിയെ ഡൽഹിയിലെത്തിയ സംഘം മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം 12ന് ജർമ്മിനിയിലേക്ക് യാത്രതിരിക്കും. പാല സ്വദേശിനിയായ ജാനമ്മയാണ് മുഖ്യപരിശീലക.
17 മുതൽ 25 വരെയാണ് സ്‌പെഷ്യൽ ഒളിമ്പിക്സ് നടക്കുന്നത്. 2015ലാണ് അവസാനമായി നടന്ന ഒളിമ്പിക്സിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിരുന്നു. കൊവിഡിനെ തുടർന്നാണ് എട്ടാം വർഷമാണ് വീണ്ടും സ്പെഷ്യൽ ഒളിമ്പിക്സ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |