ഒട്ടാവ :പഞ്ചാബിലെ ഇമിഗ്രേഷൻ ഏജൻസിയുടെ സ്റ്റഡി വിസ തട്ടിപ്പിൽ കുടുങ്ങി കാനഡയിൽ നിന്ന് നാടുകടത്തൽ ഭീഷണി നേരിടുന്ന 700ലേറെ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രക്ഷോഭ പാതയിൽ. കനേഡിയൻ തലസ്ഥാനത്ത് ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല പ്രതിഷേധം തുടങ്ങി. നാടുകടത്തലിനെതിരെ കനേഡിയൻ കോടതിയെ സമീപിക്കാനും വമിദ്യാർത്ഥികൾ ഒരുങ്ങുകയാണ്. ഇവർക്കായി ഉടൻ ഇടപെടണമെന്ന് പഞ്ചാബ് സർക്കാർ കേന്ദ്ര വിദേശമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.
അതേസമയം, വിദ്യാർത്ഥികളെ കബളിപ്പിച്ച ജലന്ധറിലെ ഇമിഗ്രേഷൻ ഏജന്റായ ബ്രിജേഷ് മിശ്ര ഒളിവിലാണ്. ഓരോ വിദ്യാർത്ഥിയിൽ നിന്നും 16 ലക്ഷം രൂപ വരെ വാങ്ങിയാണ് ഇയാൾല സ്റ്റഡി വിസയും കനേഡിയിൻ കോളേജുകളുടേതെന്ന പേരിൽ വ്യാജ അഡ്മിഷൻ ലെറ്ററുകളും നൽകിയത്. പരിശോധനയിൽ ഈ കത്തുകൾ വ്യാജമാണെന്ന് കണ്ടെത്തിയ കാനഡ ബോർഡർ സർവീസ് ഏജൻസി മാർച്ചിലാണ് വിദ്യാർത്ഥികൾക്ക് നാടുകടത്തൽ നോട്ടീസ് നൽകിയത്.
2018, 2019 വർഷങ്ങളിൽ കാനഡയിൽ എത്തിയ വിദ്യാർത്ഥികൾ ആണ് ഇവർ. അഡ്മിഷൻ കത്തുകളുമായി കാനഡയിൽ എത്തിയ വിദ്യാത്ഥികൾക്ക് പറഞ്ഞ കോളേജുകളിൽ ചേരാനാവാതെ വന്നു. തുടർന്ന് മറ്റ് കോളേജുകളിൽ പ്രവേശനം നേടിയ മിക്കവരും കോഴ്സ് കഴിഞ്ഞ് ജോലി നേടി സ്ഥിര താമസ പെർമിറ്റിന് അപേക്ഷിച്ചപ്പോഴാണ് ബോർഡർ സർവീസ് ഏജൻസി രേഖകൾ പരിശോധിച്ചത്.
ഇമിഗ്രേഷൻ ഏജൻസി നടത്തിയ തട്ടിപ്പ് തങ്ങൾക്ക് അറിവില്ലായിരുന്നെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. തങ്ങളെ തിരിച്ചയക്കരുതെന്നും ഏജന്റിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
മിസിസാഗയിലുള്ള കനേഡിയൻ ബോർഡർ സർവീസ് ഏജൻസി ആസ്ഥാനത്തിന് പുറത്ത് മേയ് 29 മുതൽ വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയാണ്.
വിദ്യാർത്ഥികൾ പറയുന്നത്
ഏജന്റുമാരാണ് ഓഫർ ലെറ്റർ നൽകിയത്. കാനഡയിലെത്തിയപ്പോൾ അഡ്മിഷൻ ലെറ്റർ ലഭിച്ച കോളേജിൽ സീറ്റ് നിറഞ്ഞെന്ന് പറഞ്ഞ ഏജന്റ് മറ്റ് കോളജുകളിൽ സീറ്റ് വാഗ്ദാനംനം ചെയ്തു. നിവൃത്തിയില്ലാതെ പലരും ഇതിന് സമ്മതം മൂളുകയായിരുന്നു.തോടെയാണ് തട്ടിപ്പ് വിദ്യാർത്ഥികളും മനസിലാക്കിയത്.
' തട്ടിപ്പ് നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഇരകളെ ശിക്ഷിക്കാനല്ല ശ്രമിക്കുന്നത്. ഓരോ കേസും വിലയിരുത്തും. തട്ടിപ്പിന് ഇരയായവർക്ക് അവരുടെ സാഹചര്യം വിശദീകരിക്കാനും തെളിവുകൾ ഹാജരാക്കാനും അവസരം നൽകും. '
- ജസ്റ്റിൻ ട്രൂഡോ, പ്രധാനമന്ത്രി, കാനഡ
വിദേശ പഠനം: വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടവ
ഡോ .ടി.പി.സേതുമാധവൻ
വിദ്യാഭ്യാസ വിദഗ്ദ്ധൻ
1. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോക റാങ്കിംഗ് വിലയിരുത്തി മാത്രമേ സർവകലാശാലകൾ തിരഞ്ഞെടുക്കാവൂ. ടൈംസ് ഹയർ എഡ്യൂക്കേഷൻ, ക്യു.എസ് റാങ്കിംഗ്, എ.എം.ബി.എ റാങ്കിംഗ് എന്നിവ പ്രയോജനപ്പെടുത്താം.
2. അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ രാജ്യങ്ങളിലുമുണ്ട്.ലോക റാങ്കിംഗിലുള്ള സർവകലാശാലകളുടെ സമാന പേരാകും അതിനും.
3. അംഗീകാരമില്ലാത്ത വിദേശ വിദ്യാഭ്യാസ ഏജൻസികൾ, കൺസൾട്ടൻസികൾ എന്നിവയെ വിശ്വസിക്കരുത്. വെബ്സൈറ്റ് കണ്ട് അഡ്മിഷന് മുതിരരുത്.
4. വിദേശ വിദ്യാഭ്യാസത്തിന് ഇടനിലക്കാരുടെ ആവശ്യമില്ല. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെടുന്ന രാജ്യത്തെ മികച്ച സ്ഥാപനങ്ങൾ കണ്ടെത്തി ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥിയുടെ താത്പര്യം വിലയിരുത്തിയുള്ള കോഴ്സുകളാണ് കണ്ടെത്തേണ്ടത്.
5. അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയാൽ വിസയ്‌ക്കും, പോസ്റ്റ് സ്റ്റഡി വർക്ക് വിസക്കും തടസങ്ങളുണ്ടാകും.
6. വിദേശ പഠനത്തിന് വ്യക്തമായ പ്ലാനിംഗ് വേണം. ചെലവും കൂടുതലാണ്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ, പാർടൈം തൊഴിൽ എന്നിവ ലക്ഷ്യമിട്ട് ഭീമമായ തുക വായ്‌പയെടുത്തു വിദേശ പഠനത്തിന് ശ്രമിക്കരുത്. എല്ലാ ക്യാമ്പസുകളിലും പാർടൈം തൊഴിൽ സാദ്ധ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |