അഹമ്മദാബാദ്: പണ്ടുകാലത്ത് പെൺകുട്ടികൾ 14-15 വയസിൽ വിവാഹിതരാവുകയും പതിനേഴ് വയസാകുമ്പോൾ അമ്മയാവുകയും ചെയ്തിരുന്നത് സർവസാധാരണമായിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഏഴുമാസം പിന്നിട്ട ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയായ പതിനേഴുകാരി നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് മനുസ്മൃതിയെ ഉദ്ധരിച്ച് ജസ്റ്റിസ് സമീർ ജെ ദവെ നിരീക്ഷണം നടത്തിയത്. പെൺകുട്ടി പീഡനത്തിനിരയായതാണെന്നും പ്രായം കണക്കിലെടുത്ത് ഗർഭഛിദ്രം നടത്താൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് സമീർ ജെ ദവെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
'നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. പഴയകാലത്ത് പെൺകുട്ടികൾ 14-15 വയസാകുമ്പോഴേക്കും വിവാഹിതരായിരുന്നു. നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടോ ഇക്കാര്യം ചോദിച്ചുനോക്കൂ. പതിനേഴുവയസിനുമുമ്പ് ഒരു കുട്ടി ജനിക്കുന്നതും സ്വാഭാവികമായിരുന്നു. പെൺകുട്ടികൾ ആൺകുട്ടികൾക്കുമുമ്പേ പക്വത പ്രാപിക്കുന്നു. നിങ്ങൾ മനുസ്മൃതി ഒരിക്കലെങ്കിലും വായിക്കു'- കോടതി പറഞ്ഞു.
പെൺകുട്ടിയുടെ ഓസിഫിക്കേഷൻ ടെസ്റ്റ് (പ്രായം പരിശോധിക്കാനുള്ള പരിശോധന) നടത്തി അടുത്തവാദം കേൾക്കുന്ന ജൂൺ പതിനഞ്ചിനുമുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ഡോക്ടർമാരുടെ പാനലിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പ്രസവം ഓഗസ്‌റ്റ് 18 ന് നടക്കുമെന്ന് കരുതുന്നതിനാൽ കേസിന്റെ വാദം നേരത്തേ കേൾക്കണമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ അപ്പീൽ നൽകിയിട്ടുണ്ട്. പെൺകുട്ടിയും ഗർഭസ്ഥ ശിശുവും ആരോഗ്യവാനാണെങ്കിൽ ഗർഭം അലസിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |