ആറ്റിങ്ങൽ: കോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും വിലയേറുന്നു. ട്രോളിംഗ് നിലവിൽ വരുന്നതോടെ വില വീണ്ടും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. കേരളത്തിലെ ഫാമുകളിൽ ഇറച്ചിക്കോഴിയില്ലാതെ വന്നതോടെ തമിഴ്നാട്ടിൽ നിന്ന് വരുന്ന കോഴികളുടെ വില ദിനംപ്രതി കൂടി വരികയാണിപ്പോൾ. കോഴി ഇറച്ചിക്ക് കിലോയ്ക്ക് 250 മുതൽ 260 രൂപയാണ് മാർക്കറ്റ് വില. കോഴി ലൈവ് 175 മുതൽ 185 വരെയും.
കേരളത്തിലെ ഫാമുകളിൽ വില്പനയ്ക്കായുള്ള കോഴികൾ ഒരിടത്തുമില്ലെന്നാണ് വിതരണക്കാർ പറയുന്നത്. ഈ സാഹചര്യം മുതലാക്കിത്തന്നെ തമിഴ്നാട്ടുകാർ കോഴി വില വർദ്ധിപ്പിക്കുകയാണ്. ഒരു മാസം മുൻപ് 110 രൂപയായിരുന്ന കോഴി ലൈവിനിപ്പോൾ 180 കഴിഞ്ഞു.
ട്രോളിംഗ് ഇന്നുമുതൽ നിലവിൽ വരുന്നതോടെ കോഴി വില വീണ്ടും കൂടുമെന്ന് വിതരണക്കാർ പറയുന്നു. കോഴി ഇറച്ചിക്ക് വില കൂടിയതിനോടൊപ്പം കോഴിമുട്ടയ്ക്കും വില കൂടി.
നാല് രൂപയുടെ വരവ് കോഴിമുട്ടയ്ക്ക് ഇപ്പോൾ 7 രൂപ വരെയായി. അതോടെ നാടൻ കോഴിമുട്ടയുടെ വില 7ൽ നിന്ന് 10 രൂപ വരെയാക്കി. താറാമുട്ടയുടെ വില 10ൽ നിന്ന് 12 ആയി കൂടിയെങ്കിലും താറാമുട്ട വിപണിയിൽ കുറവാണന്നും കച്ചവടക്കാർ പറയുന്നു.
പഴകിയ മത്സ്യവും എത്താം
ട്രോളിംഗ് നിലവിൽ വരുന്നതോടെ ഫോർമാലിൻ കലർന്ന മത്സ്യം വ്യാപകമായി വിപണിയിലെത്തുമെന്ന ആശങ്കയുമുണ്ട്. ട്രോളിംഗിനു മുൻപുതന്നെ ഇത്തരത്തിൽ ഉപയോഗ്യശൂന്യമായ മത്സ്യങ്ങൾ വിവിധയിടങ്ങളിൽ പിടിച്ചെടുത്തതാണ് ആശങ്കയ്ക്ക് കാരണം.
എല്ലാത്തിനും വില കൂടി
കോഴിയിറച്ചിക്കും മുട്ടയ്ക്കും വില കൂടിയതിന് പിന്നാലെ ഇഞ്ചി വിലയും ആറിരട്ടിയായി. ഇപ്പോൾ ഒരു കിലോ ഇഞ്ചിയുടെ ചില്ലറ വില്പന വില 250 മുതൽ 300 രൂപ വരെയാണ്. നാരാങ്ങയ്ക്ക് 150 രൂപയും, ചെറിയ ഉള്ളിക്ക് 80 രൂപയും, മാതളത്തിന് 200 രൂപയുമാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |