വീട്ടിൽ പട്ടിയുണ്ടോ? ഉണ്ടല്ലോ? ഏതാ ഇനം ? പിന്നാലെ വരുന്ന ഉത്തരങ്ങൾ പലതും ശ്വാനവർഗത്തിലെ വമ്പൻമാരുടെതായിരിക്കും. വിദേശ ഇനങ്ങളുടെ വൈവിധ്യമാർന്ന ശേഖരം തന്നെ നമ്മൾ മലയാളികളുടെ അരുമകൾക്കിടയിലുണ്ട്. മുറ്റത്തെ മുല്ലയ‌്‌ക്ക് മണമില്ല എന്നുപറയുന്നതുപോലെയാണ് നമ്മളിൽ പലരുടെയും കാര്യം. ഏതൊരു വിദേശിയെയും വിറപ്പിക്കുന്ന ചുണക്കുട്ടന്മാരായ ഇനങ്ങൾ നമ്മുടെ നാട്ടിലുണ്ടെന്ന് എത്രപേർക്കറിയാം. രാജപാളയം, ചിപ്പിപ്പാറ, കന്നി, കോംബൈ, ചെങ്കോട്ടൈ, മുദോൾ ഹൗണ്ട്, രാമപുരം ഗ്രേ ഹൗണ്ട്, ജോനാംഗി, തുടങ്ങി വീരന്മാർ ഒരു സൈന്യത്തിനുള്ളതുണ്ട്.
ഇതിൽ അഴക് കൊണ്ടും സ്വഭാവ സവിശേഷതകൾ കൊണ്ടും കേമൻ ആര് എന്ന് ചോദിച്ചാൽ ഉത്തരം രാജാവ് തന്നെ എന്ന് നിസംശയം പറയാം. രാജാവ് എന്ന് പറഞ്ഞത് രാജപാളയത്തെയാണ്. തമിഴ്നാടിന്റെ സ്വന്തം രാജപാളയം. എന്നാൽ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇവന്റെ തായ്‌വഴി ആന്ധാപ്രദേശിൽ നിന്നുമാണെന്നും ഒരു വാദമുണ്ട്. 1799, 1805 കാലഘട്ടത്തിൽ നടന്ന കർണാടിക്, പോളിഗർ യുദ്ധങ്ങളിൽ രാജപാളയത്തെ ഉപയോഗിച്ചിരുന്നു. മണം പിടിക്കുവാനുള്ള അസാമാന്യമായ കഴിവും, തന്റെ യജമാനനെ ജീവൻകൊടുത്തും കാത്തുരക്ഷിക്കാനുള്ള പോരാട്ട വീര്യവുമാണ് രാജപാളയത്തെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ജനപ്രിയനാക്കിയത്. ഇക്കാലത്തും അതിർത്തിയിൽ കാവൽ നായ‌്ക്കളായി ഇന്ത്യൻ സൈന്യം രാജപാളത്തിന്റെ സേവനവും കഴിവും ഉപയോഗപ്പെടുത്തുന്നുണ്ട്.
പതിറ്റാണ്ടുകളായി തമിഴനാട്ടിലെ വിരുദനഗറിനടുത്തുള്ള രാജപാളയമാണ് ഇവരുടെ തലസ്ഥാനം. 'രാജപാളയത്തെ രാജാക്കന്മാർ' തന്നെയാണ് ഈ ശ്വാനവർഗം. സ്വദേശം ഇന്ത്യ ആയതുകൊണ്ടുതന്നെ നമ്മുടെ നാടിന്റെ കാലാവസ്ഥയ‌്ക്ക് ഏറ്റവും അനുയോജ്യരാണ് രാജപാളയം നായ‌്ക്കൾ എന്നു പറയേണ്ടതില്ലല്ലോ? അക്കാരണത്താൽ നല്ല രോഗപ്രതിരോധ ശേഷിയാണിവർക്ക്. യജമാനനെയും കുടുംബത്തെയുമല്ലാതെ മറ്റാരെയും രാജപാളയം നായ‌്ക്കൾ അനുസരിക്കില്ല. ഭക്ഷണത്തിന് ഇറച്ചിയും മീനും വേണമെന്ന നിർബന്ധവും ഇവയ‌്ക്കില്ല. തൈര് സാധം ആയാൽ പോലും കുശാൽ എന്ന് കരുതുന്നവരാണിവർ. എന്നാൽ എല്ലാ ഭക്ഷണവും ഉൾപ്പെടുത്താൻ വളർത്തുന്നവർ ശ്രദ്ധിച്ചാൽ നായ‌്ക്കളുടെ ആരോഗ്യവും അഴകും മറ്റൊരു ലെവലിലെത്തുമെന്നതിൽ സംശയവുമില്ല.
രാജപാളയത്തെ തെരഞ്ഞെടുക്കുന്നതും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. അതെന്തെല്ലാമാണെന്ന് ഈ രംഗത്ത് വർഷങ്ങളുടെ അനുഭവമുള്ള അശോക് കുമാർ പറയുന്നത് കേൾക്കാം. തമിഴ്നാട് ശ്രീവില്ലിപുത്തൂരിൽ രാജപാളയം നായ‌്ക്കളുടെ ഫാം തന്നെ നടത്തുന്നുണ്ട് അശോക്.
രു കാലഘട്ടത്തിൽ ഇന്ത്യൻ ശ്വാനവർഗത്തിന് ലോകമെമ്പാടും വാനോളം പ്രശംസ ലഭിച്ചിരുന്നു. വേട്ടയാടുന്നതിനുള്ള അവയുടെ കഴിവ് തന്നെയാണ് ഇതിന് കാരണമായത്. റോം, ഈജിപ്‌ത്, ബാബിലോണിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ നായ‌്ക്കൾ കയറ്റിഅയക്കപ്പെട്ടു. അവയുടെ വീര്യവും കരുത്തും വിദേശീയർക്ക് പ്രിയങ്കരമായിത്തീർന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 50 ഇനം ശ്വാനവർഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്.
രാജപാളയത്തിന്റെ സവിശേതകൾ തിരിച്ചറിഞ്ഞ് 2005ൽ തമിഴ്നാട് സർക്കാർ ഈ ശ്വാനവീരനെ ആദരിച്ചു. രാജപാളയമടക്കം മൂന്ന് ഇന്ത്യൻ നായക്കളുടെ സ്‌റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി കൊണ്ടായിരുന്നു ആദരവ്. വീട്ടിൽ ഓമനിച്ചു വളർത്താൻ നായയെ വാങ്ങാൻ ആലോചനയുണ്ടെങ്കിൽ ആത്മനിർഭർ ഭാരത് വഴി തിരഞ്ഞെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുകയുണ്ടായി. ഇന്ത്യൻ ഇനത്തിലുള്ള നായ്ക്കൾ വളരെ നല്ലതാണെന്നും കഴിവുള്ളവയാണെന്നും പറഞ്ഞ മോദി, വളർത്തുനായയെക്കുറിച്ചാലോചിക്കുന്നെങ്കിൽ ഇന്ത്യൻ ഇനത്തിലുള്ള ഒന്നിനെ വീട്ടിൽ കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്തായാലും ആദ്യം പറഞ്ഞതുപോലെ അഴകിലും വീര്യത്തിലും സ്വഭാവ സവിശേഷതയിലും രാജപാളയത്തെ രാജാക്കാന്മാർ ഏതൊരു വിദേശയിനത്തെയും പിന്നിലാക്കുമെന്നതിൽ സംശയം വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |