ഹൈദരാബാദ്: കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ പൂജാരിയെ അതേ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് ആർജിഐ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൽകിയ കേസിൻമേൽ അന്വേഷണം നടത്തിയ പൊലീസ് വിവാഹിതനായ പ്രതി കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. തന്റെ മേൽ സംശയമുദിക്കാതിരിക്കാനായാണ് പ്രതി സ്വയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
വിവാഹിതനായ സായ് കൃഷ്ണ കാമുകിയായ അപ്സരയെ കൊന്ന് മാൻഹോളിൽ തള്ളിയതായാണ് പൊലീസ് കണ്ടെത്തൽ. പൂജാരിയും ബിൽഡറുമായ സായ് കൃഷ്ണ അപ്സരയുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. നിലവിലെ വിവാഹം ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെട്ടതോടെയാണ് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് സായ് കൃഷ്ണ തീരുമാനിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്. തുടർന്ന്, ആസൂത്രണം ചെയ്തത് പ്രകാരം ഷംഷാബാദ് പ്രദേശത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സരൂർനഗറിലെ മാൻഹോളിൽ ഉപേക്ഷിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം ആർ ജി ഐ പൊലീസ് സ്റ്റേഷനിലെത്തി അപ്സരയെ കാണാനില്ലെന്ന് പ്രതി പരാതി നൽകി. എന്നാൽ അപ്സരയുടെ തിരോധാനത്തിലെ പൊലീസ് അന്വേഷണത്തിൽ സായ് കൃഷ്ണ തന്നെ കുടുങ്ങുകയായിരുന്നു. പിന്നാലെ തന്നെ കൊലപാതക കുറ്റത്തിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |