കൊച്ചി: കളമശേരി എച്ച്.എം.ടി കവലയ്‌ക്ക് സമീപം റെയിൽവേ മേൽപ്പാലത്തിനടിയിൽ യുവതിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തി കവർച്ച നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പാലക്കാട് അഗളി സ്വദേശിയാണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഇയാളെ ഇന്നലെ രാത്രിയോടെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു.
കഴിഞ്ഞ15നു രാത്രി 8.15നായിരുന്നു കവർച്ച. എച്ച്.എം.ടി കവലയ്‌ക്ക് സമീപമുള്ള കടയിൽ ജോലി കഴിഞ്ഞ് തനിച്ച് വീട്ടിലേക്ക് മടങ്ങിയ കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ 23 കാരിയാണ് കവർച്ചയ്ക്ക് ഇരയായത്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ അക്രമി യുവതിയുടെ മുഖം തുണികൊണ്ട് മറച്ച ശേഷം തല മേൽപ്പാലത്തിന്റെ തുണിൽ പലതവണ ഇടിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് മുക്കാൽ പവന്റെ സ്വർണമാലയും ഒരു കാതിലെ കമ്മലും കവർന്നു. സമീപം കിടന്ന കല്ല് ഉപയോഗിച്ചും ആക്രമിച്ചു. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഒരാഴ്ചയ്‌ക്കു ശേഷം പിടിയിലായത്. മുഖം മറച്ചാണ് പ്രതിയെ ഇന്നലെ സ്റ്റേഷനിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |