തിരുവനന്തപുരം : ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ, സുധാകരനുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിൽ സമവായമായില്ല, വിഷയം ഹൈക്കമാൻഡ് പരിഹരിക്കട്ടെയെന്ന നിലപാടിലാണ് ചെന്നിത്തല, എ, ഐ ഗ്രൂപ്പ് നേതാക്കളെയാണ് കെ, സുധാകരൻ ചർച്ചയ്ക്ക് വിളിച്ചത്. ആദ്യം ചെന്നിത്തലയുമായും അദ്ദേഹം മടങ്ങിയ ശേഷം എം.എം. ഹസനുമായും വെവ്വേറെ കൂടിക്കാഴ്ചയാണ് നടത്തിയത്.
കൂടിയാലോചനകൾക്ക് തയാറാകാത്ത നേതൃത്വത്തിന്റെ സമീപനത്തിൽ കടുത്ത അതൃപ്തി അറിയിച്ച ചെന്നിത്തലയും ഹസനും ഹൈക്കമാൻഡ് ഇടപെടലിലൂടെയേ ഇനി പ്രശ്നപരിഹാരമുണ്ടാകൂവെന്ന് വ്യക്തമാക്കി. ഈ നിലപാടിൽ ഇരുവരും ഉറച്ചുനിന്നതോടെയാണ് ചർച്ച സമവായമില്ലാതെ അവസാനിച്ചത്.
നീതിപൂർവ്വകമായാണ് ബ്ലോക്ക് കമ്മിറ്റി പുന:സംഘടനയെന്നും എല്ലാവരും ഒരുമിച്ച് പോകണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ പുന:സംഘടനയിലെ അതൃപ്തിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റിയാണ് ചെന്നിത്തലയും ഹസനും സുധാകരനോട് വിശദീകരിച്ചത്. തങ്ങളുടെ പരാതി ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്. അവിടെ തീർപ്പുണ്ടാകാൻ കാത്തിരിക്കുകയാണ്. തങ്ങളെ ഒഴിവാക്കി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ എല്ലാ കാര്യങ്ങളും നേതൃത്വം ഒറ്റയ്ക്ക് നടത്തിക്കോളൂ, പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച പഠന ക്യാമ്പിൽ പങ്കെടുക്കാനില്ല എന്നും ഇരുവരും വ്യക്തമാക്കി.
പറയാനുള്ളതെല്ലാം കെ.പി.സി.സി പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡ് പരിഹരിക്കുമോ എന്നു നോക്കാം. പ്രതിപക്ഷനേതാവാണോ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾ വിലയിരുത്തൂവെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനോട് പറയേണ്ടതില്ലെന്നും ഹസൻ പ്രതികരിച്ചു. പ്രസിഡന്റുമായി ചർച്ച ചെയ്തത് മഴ പെയ്യാത്തതിനെപ്പറ്റിയാണെന്നും അല്പം സംഘടനാകാര്യങ്ങളും ചർച്ച ചെയ്തെന്നും ഹസൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |