2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായ മത്സരിച്ച നടൻ ഭീമൻ രഘു സി പി എമ്മിലേയ്ക്ക്. കുറച്ചു നാളുകൾക്ക് മുൻപാണ് ഇനി ബി ജെ പിയ്ക്ക് വേണ്ടി മത്സരിക്കില്ലെന്നും ബി ജെ പി രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ഭീമൻ രഘു പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ പാർട്ടി പ്രവേശനത്തെ കുറിച്ച് നേരിൽ കണ്ട് സംസാരിക്കുമെന്ന് ഒരു മാദ്ധ്യമത്തോട് അദ്ദേഹം പറഞ്ഞു. ബി ജെ പിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
'മനസുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി ജെ പി നേതൃത്വത്തിൽ നിന്നുണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് ഒരു പാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ല. രാഷ്ട്രീയ പ്രവർത്തനം ഏറെ ഇഷ്‌പ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് ഞാൻ ഈ മേഖലയിലേയ്ക്ക് വന്നത്. എന്നാൽ പ്രതീക്ഷിച്ചതല്ല ബി ജെ പിയിൽ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചതെന്ന്' അദ്ദേഹം പ്രതികരിച്ചു.
തനിയ്ക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ എല്ലായ്പ്പോഴും പ്രശംസിച്ചിട്ടുണ്ടെന്നും ഭീമൻ രഘു അറിയിച്ചു.
'കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ട്' - ഭീമൻ രഘു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |