ന്യൂഡൽഹി: ഹരിയാനയിൽ ഭരണമുന്നണിയിൽ വിള്ളലുണ്ടെന്നും ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ തള്ളി ജനനായക് ജനതാ പാർട്ടി(ജെ.ജെ.പി) നേതാവും ഉപുമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗത്താല. ബി.ജെ.പി-ജെ.ജെ.പി സഖ്യം ഭദ്രമാണെന്നും സംസ്ഥാനത്ത് സുഗമമായ ഭരണമാണ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കക്ഷികൾക്കിടയിൽ എന്തെങ്കിലും ഭിന്നത ഉയർന്നാൽ, തങ്ങൾ സന്തോഷത്തോടെ വേർപിരിയുമെന്നും ദുഷ്യന്ത് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് വർഷമായി സഖ്യം വേർപിരിയുന്നതായി മാദ്ധ്യമങ്ങളിൽ വാർത്തകൾ കേൾക്കുന്നുണ്ട്. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ നയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം രൂപപ്പെട്ടത്. സഖ്യത്തിന് പിന്നിൽ ഉപാധികളോ വ്യക്തിപരമായ താത്‌പര്യങ്ങളോ ഇല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും സഖ്യം തുടരാൻ ഇരുപാർട്ടികളും തയ്യാറാണ്.
ദുഷ്യന്തിന്റെ മണ്ഡലമായ ഉച്ചനയിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബീരേന്ദർ സിംഗിന്റെ ഭാര്യ പ്രേം ലത മത്സരിച്ച് വിജയിക്കുമെന്ന ഹരിയാന ചുമതലയുള്ള മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ പ്രസ്‌താവനയാണ് ഇരുപാർട്ടികൾക്കുമിടയിൽ ഭിന്നതയുണ്ടെന്ന തരത്തിൽ അഭ്യഹങ്ങൾക്കിടയാക്കിയത്. വയറുവേദനയുള്ളവർക്ക് മരുന്ന് നൽകാൻ തനിക്ക് കഴിയില്ലെന്നായിരുന്നു ദുഷ്യന്തിന്റെ പ്രതികരണം. ഉച്ചനയാണ് തന്റെ കർമ്മഭൂമിയെന്നും അടുത്ത തിരഞ്ഞെടുപ്പിൽ അവിടെത്തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 90 അംഗനിയമസഭയിൽ 40 സീറ്റുകളിൽ ജയിച്ച ബി.ജെ.പിക്ക് ഭരണത്തിലേറാൻ പത്തു സീറ്റുകളുള്ള ജെ.ജെ.പിയുടെ പിന്തുണ അനിവാര്യമായിരുന്നു. തുടർന്ന് സഖ്യകക്ഷി സർക്കാരിൽ ബി.ജെ.പി നേതാവ് മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രിയും ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗത്താല ഉപമുഖ്യയുമാകുയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |