ഹൈദരാബാദ്: യുവതിയെ കൊന്ന് ഓവുചാലിൽ തള്ളിയ സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ഹൈദരാബാദിലെ സായ് കൃഷ്ണയാണ് അറസ്റ്റിലായത്. തെലങ്കാനയിലെ സരൂർ നഗറിലെ രജിസ്ട്രാർ ഓഫീസിനു പിറകിലെ ഓവുചാലിലാണ് മൃതദേഹം തള്ളിയത്. 30കാരിയായ അപ്സരയാണ് കൊല്ലപ്പെട്ടത്.
ജൂൺ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനായ പ്രതി അപ്സരയുമായി പ്രണയത്തിലായിരുന്നുവെന്നും തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഒപ്പം വരണമെന്നും പറഞ്ഞാണ് അപസരയെ സായികൃഷ്ണ കൂട്ടിക്കൊണ്ടുപോയത്. ജൂൺ മൂന്നിനാണ് ഇരുവരും എയർപോർട്ടിലേക്ക് എന്നുപറഞ്ഞ് യാത്ര തിരിച്ചത്. ജൂൺ നാലിന് ഇയാൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
എന്നാൽ പിന്നീട് യുവതിയുടെ അമ്മയോടൊപ്പം പൂജാരി തന്നെ അപ്സരയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. തന്റെ അനന്തരവളാണ് അപ്സരയെന്നും ഭദ്രാചലത്തിലേക്ക് പോകുന്നതിനായി ഷംഷാബാദ് എയർപോർട്ടിൽ അവളെ ഇറക്കിയതാണെന്നും പിന്നീട് ഒരു വിവരവുമില്ലെന്നുമാണ് പൂജാരി പൊലീസിനോട് പറഞ്ഞത്.
അപ്സരയുടെ ഫോൺ കോളുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. സംശയം തോന്നിയ പൊലീസ് സായികൃഷ്ണയുടെയും ഫോൺ പരിശോധിച്ചു. അന്വേഷണത്തിനൊടുവിൽ സായികൃഷ്ണയാണ് അപ്സരയുടെ തിരോധാനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ അപ്സരയെ കൊലപ്പെടുത്തി മൃതദേഹം മാൻഹോളിൽ തള്ളിയെന്ന് പ്രതി സായികൃഷ്ണ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |