ന്യൂയോർക്ക്: ലോക കേരള സഭ സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ല. മനഃപൂർവ്വം വിവാദങ്ങളുണ്ടാക്കുകയാണെന്നും ചിലർ ഏതൊരു കാര്യത്തെയും മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്ക് വേദിയായ ലോക കേരളാ സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക കേരളാ സഭയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് മറുപടി പറയാൻ ഉദ്ഘാടന വേദി മുഖ്യമന്ത്രി വിനിയോഗിക്കുകയായിരുന്നു. അതത് മേഖലകളിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത്. തന്റെ ചുറ്റുമുള്ളവർ എത്ര ചിലവാക്കിയെന്ന് അറിയില്ല അദ്ദേഹം തുടർന്നു. നട്ടാൽ പൊടിയ്ക്കാത്ത നുണ പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. സമ്മേളനത്തിൽ എന്ത് സ്വജനപക്ഷപാതമാണുണ്ടായത്. സർക്കാർ പരിപാടിയ്ക്ക് സ്പോൺസർഷിപ്പ് ആദ്യമായാണോ? മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം കഴിഞ്ഞ മൂന്ന് ലോക കേരളസഭയ്ക്ക് ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. മൂന്നാം കേരള സഭസമ്മേളനത്തിന് ശേഷം അംഗീകരിച്ച 67 ശുപാർശകളിൽ 11 വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ചിട്ടുണ്ട്. 56 ശുപാർശകൾ അതതു വകുപ്പുകളുടെ പരിഗണനയിലാണ്. മൂന്നാം ലോക കേരളസഭയിൽ ഉയർന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നോർക്ക റൂട്‌സ് നിർമ്മിക്കുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് എന്നറിയിക്കട്ടെ. മൂന്നാം ലോക കേരളസഭയിൽ ഉയർന്നുവന്ന പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണ്. ഇത്തരത്തിൽ പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുകയാണ് ഈ സർക്കാർ എന്നറിയിക്കട്ടെ.
രണ്ടാം ലോക കേരളസഭസമ്മേളനത്തിൽ ഉയർന്നുകേട്ട ആവശ്യങ്ങളായ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾക്കുള്ള പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ആവശ്യമുന്നയിച്ചത്. ഇക്കഴിഞ്ഞ മേയ് 17 ന് പ്രവാസികളുടെ റവന്യൂ പരാതികൾ സ്വീകരിക്കാൻ 'പ്രവാസി മിത്രം' എന്ന പോർട്ടൽ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. . തിരികെയെത്തിയവർക്കും നിലവിൽ വിദേശത്ത് ഉള്ളവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |