വാഷിംഗ്ടൺ : രഹസ്യരേഖകൾ അനധികൃതമായി സൂക്ഷിച്ച സംഭവത്തിൽ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുരുക്ക് മുറുകുന്നു.
2021 ജനുവരിയിൽ വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷവും രഹസ്യരേഖകൾ സൂക്ഷിച്ചതാണ് ട്രംപിന് വിനയായത്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഇതിലുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പേര് വെളിപ്പെടുത്താത്ത ഒരു രാജ്യത്തിനെതിരെ ആക്രമണം നടത്താനുള്ള യു.എസിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ ഫയൽ ന്യൂജേഴ്സിയിലെ ഗോൾഫ് ക്ലബിലെ പാർട്ടിക്കിടെ ട്രംപ് അതിഥികളെ കാണിച്ചെന്നും ആരോപണമുണ്ട്.
സുരക്ഷാ ഏജൻസികളുടെ വിവരങ്ങളും യു.എസിന്റെ ആയുധശേഷിയും സഖ്യകക്ഷികളുമായുള്ള പ്രതിരോധ നീക്കങ്ങളും ഇതിൽ പ്രതിപാദിച്ചിരുന്നു. വൈറ്റ് ഹൗസ് വിട്ടശേഷം ട്രംപ് ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്റ് അടക്കമുള്ള ഫെഡറൽ ഉദ്യോഗസ്ഥർ രഹസ്യരേഖകൾ നീക്കം ചെയ്യുകയോ അനധികൃത സ്ഥലത്ത് സൂക്ഷിക്കുകയോ ചെയ്യുന്നത് യു.എസിൽ നിയമവിരുദ്ധമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ട്രംപിന്റെ ഫ്ലോറിഡയിലെ മാർ - അ - ലാഗോ വസതിയിൽ എഫ്.ബി.ഐ നടത്തിയ റെയ്ഡിൽ 11,000 രേഖകൾ പിടിച്ചെടുത്തിരുന്നു. ട്രംപ് ചൊവ്വാഴ്ച മയാമിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |