തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലുവയസുകാരിയെ തെരുവുനായ ആക്രമിച്ച് പരിക്കേൽപ്പിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി കൃപാ നഗറിൽ റീജൻ-സരിത ദമ്പതികളുടെ മകൾ റോസ്‌ലിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്തടക്കം കടിയേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ റോസ്‌ലിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് തുടർക്കഥയായി മാറിയിരിക്കുകയാണ്. പ്രായഭേദമന്യേയാണ് പലരും തെരുവുനായ ആക്രമണത്തിനിരയാകുന്നത്. കഴിഞ്ഞ മാസം കണ്ണൂർ മുഴപ്പിലങ്ങാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസുകാരിയെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാത്ഥിനിയായ ജാൻവി (9) ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ തുടയിലും കൈയിലുമടക്കം ആഴത്തിൽ മുറിവേറ്റിരുന്നു. മൂന്ന് നായ്ക്കളാണ് കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചത്. കുട്ടിയെ കടിച്ചിഴച്ച് കൊണ്ട് പോകാനും ശ്രമമുണ്ടായി.
കണ്ണൂർ ജില്ലയിൽ തന്നെ സംസാരശേഷിയില്ലാത്ത പതിനൊന്നുവയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന ദാരുണമായ സംഭവത്തിനും സംസ്ഥാനം കഴിഞ്ഞ മാസം സാക്ഷ്യം വഹിച്ചിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദ് - നുസീഫ ദമ്പതികളുടെ മകൻ നിഹാൽ നൗഷാദാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |