പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് അനിൽകുമാർ പ്രചരിപ്പിച്ചത് ക്രോപ്ഡ് ചിത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും ഇന്നലെ തന്നെ ബോധ്യപ്പെട്ടതാണെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
'അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാർത്തയും ഞാൻ പങ്ക് വയ്‌ക്കുന്നു. ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തയം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും'- രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
ചാണ്ടി ഉമ്മനോടൊപ്പം ക്ഷേത്ര നടയിൽ ബിജെപി നേതാവും നഗരസഭ കൗൺസിലറുമായ ആശാനാഥ് നിൽക്കുന്ന ചിത്രമാണ് സിപിഎം നേതാവ് അനിൽകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ സൂര്യ എസ് പ്രേമും ചിത്രത്തിലുണ്ടായിരുന്നു. ഇവരെ മുറിച്ചുമാറ്റിയാണ് അനിൽ കുമാർ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്.
രാഹുലിന്റെ വാക്കുകളിലേക്ക്...
ശ്രി കെ അനിൽകുമാർ.
ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് അനിൽകുമാർ പ്രചരിപ്പിച്ചത് ക്രോപ്ഡ് ചിത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും ഇന്നലെ തന്നെ ബോധ്യപ്പെട്ടതാണ്.
കള്ളം പിടിക്കപ്പെട്ട ജാള്യതയിൽ പലരും അതിൽ നിന്നും പിൻവാങ്ങിയിട്ടും ശ്രി അനിൽകുമാർ പിൻവാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും..
ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്! അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണ്....
വിഷയത്തിലേക്ക് വന്നാൽ അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാർത്തയും ഞാൻ പങ്ക് വെക്കുന്നു. ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തയം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും....തിരിച്ച് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ 1000 രൂപ വേണ്ട മാപ്പ് പറയാൻ അങ്ങ് തയ്യാറുണ്ടോ?
എൻബി: സൈബർ ലിഞ്ചിംഗിനെ പറ്റി കരയുന്ന അങ്ങയുടെ പാർട്ടിക്കാർ പറയുമ്പോൾ സംസ്ഥാന കമ്മിറ്റിയംഗമായ അങ്ങ് നടത്തുന്ന ഈ വ്യാജ പ്രചാരണവും സൈബർ അക്രമം തന്നെയാണ് എന്ന് ഭാവി ചർച്ചകളിൽ മറക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |