പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്‌നി തെളിക്കും. ഇതിനുശേഷം മാത്രമേ ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കൂ. ഇന്ന് പ്രത്യേക പൂജകളില്ല. നാളെ മുതൽ എല്ലാ ദിവസവും പുലർച്ചെ 4.30ന് ദേവനെ പളളിയുണർത്തും. 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം,നെയ്യഭിഷേകം, അഷ്ടാഭിഷേകം,ഉദയാസ്തമനപൂജ,ഉഷഃപൂജ,ലക്ഷാർച്ചന,കലശാഭിഷേകം,ഭസ്മാഭിഷേകം,കളഭാഭിഷേകം എന്നിവ നടക്കും. 22ന് രാത്രി 10ന് നടയടയ്ക്കും. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നടതുറക്കും. 18ന് രാവിലെ സന്നിധാനം,മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നറുക്കെടുപ്പ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |