തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പി.ടി.എ, എസ്.എം.സി, പൂർവവിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്‌കൂളുകളിൽ 2400 ഇടത്ത് പ്രഭാതഭക്ഷണ പദ്ധതിയുമുണ്ട്.
എറണാകുളത്ത് തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം ഭാരത് പെട്രോളിയത്തിന്റെ സഹായത്തോടെ കളമശേരി, എറണാകുളം, കൊച്ചി മണ്ഡലങ്ങളിൽ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ മാതൃകയിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പൂർവവിദ്യാർത്ഥി സംഘടനകളുടേയും സഹായത്തോടെ കൂടുതൽ സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി വ്യാപിപ്പിക്കും.
വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കുട്ടികളുടെ പ്രഭാത ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാനാകുമോയെന്നതും പരിശോധിക്കും. ഇതുസംബന്ധിച്ച ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനെ ചുമതലപ്പെടുത്തി.
2023- 24 അദ്ധ്യയന വർഷം ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്ര സഹായം ലഭ്യമാകാത്തതിനാൽ സംസ്ഥാന മാൻഡേറ്ററി വിഹിതത്തിൽ നിന്ന് ആദ്യ ഗഡുവായി 81.57 കോടി സർക്കാർ അനുവദിച്ചിരുന്നു. ഈ തുകയും പ്രത്യേക അക്കൗണ്ടിൽ ലഭ്യമായ 2022- 23ലെ ശേഷിക്കുന്ന തുകയും ചേർത്ത് ജൂൺ, ജൂലായ് മാസങ്ങളിലെ കുടിശ്ശിക പൂർണമായും ആഗസ്‌റ്റിലേത് ഭാഗികമായും നൽകാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |