മലപ്പുറം: നിപയെ ഒരു സാദ്ധ്യതയായി മുഖ്യമന്ത്രിയും സിപിഎമ്മും കാണരുതെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോർട്ടാണ് സർക്കാരിന്റെ പക്കലുള്ളതെന്നും അദ്ദേഹം ചോദിച്ചു.
'വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും കാര്യങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവ് കെ കെ ശൈലജയ്‌ക്കുണ്ടായിരുന്നു. എന്നാൽ, നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്. നല്ല പ്രസംഗത്തിന് നൽകിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് നിലവിൽ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഉണ്ടായിട്ടുള്ളത്.' - കെ എം ഷാജി ചോദിച്ചു.
'നിപ എന്ന് പറഞ്ഞാൽ വവ്വാലിനെയാണ് ഓർമവരിക. ദുരന്തം എന്ന് പറഞ്ഞാൽ ഓർമവരുന്നത് മുഖ്യമന്ത്രിയേയും. ഏഴ് മാസത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഒറ്റ ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞിട്ടില്ല. നിങ്ങൾക്ക് ദുരന്തം എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. പിരിവെടുക്കാൻ പറ്റിയ പണിയാണ്. ആളുകളെ ബുദ്ധിമുട്ടിക്കാം. ജനങ്ങളെ പേടിപ്പിച്ച് നിർത്താം. വൈകുന്നേരം വന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനം നടത്താൻ പറ്റിയ പണിയാണ്. പിന്നെ മകൾക്കും മകനും മോഷ്ടിക്കാം. അതിനിടയിലൂടെ നിപയും മറ്റുമൊക്കെ വന്ന് പോകും.' - കെ എം ഷാജി പറഞ്ഞു.
ഒരു കുന്തവും അറിയാത്ത ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്‌ത്തി നടക്കുകയാണ്. ഒരു നല്ല കോർഡിനേറ്റർ ആയിരുന്ന കെ കെ ശൈലജയെ വെട്ടിക്കളഞ്ഞുവെന്നും മലപ്പുറം കുണ്ടൂർ അത്താണിയിൽ മുസ്ലീം ലീഗ് വേദിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |