കൊച്ചി: പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ സ്വപ്നദാനം (1975) എന്ന ചിത്രത്തിലൂടെയാണ് ജോർജ് തന്റെ അരങ്ങേറ്റം കുറിച്ചത്. ഉൾക്കടൽ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983), ആദമിന്റെ വാരിയെല്ല് (1983), പഞ്ചവടി പാലം (1984), ഇരകൾ (1986), മറ്റൊരാൾ (1988) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. 9 തവണ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം. ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ചുവർഷം മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) ചെയർമാനായിരുന്ന ജോർജ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ അദ്ധ്യക്ഷനുമായി. 2003ൽ സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജൂറി അദ്ധ്യക്ഷനായിരുന്നു.പിന്നീട് ദേശീയ ഫിലിം അവാർഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മേയ് 24ന് തിരുവല്ലയിലായിരുന്നു കെ.ജി.ജോർജിന്റെ ജനനം. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. തിരുവല്ല എസ് ഡി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം പുനെ ഫിലിം ഇൻസ്റ്റിറ്യൂട്ടിൽ നിന്നും സംവിധാനത്തിൽ ഡിപ്ലോമ നേടി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുകയും ചെയ്തു. ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും പ്രശസ്ത ഗായികയുമായ സൽമയാണ് ഭാര്യ.മക്കൾ: അരുൺ, താര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |