പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ സാഹിത്യ ക്ലബ്ബിൽ വായിക്കാനായി നകുലന് ടീച്ചർ ഒരു നോവൽ കൊടുത്തു.പി.കേശവദേവ് എഴുതിയ 'അയൽക്കാർ' നകുലൻ ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു.അക്ഷരങ്ങൾ നകുലന്റെ മനസിൽ നൃത്തം ചെയ്യാൻ തുടങ്ങി. കഥയും കഥാപാത്രങ്ങളും സിനിമ പോലെ മനസിൽ തെളിഞ്ഞു. പാഠപുസ്തകങ്ങളിലും ബാല പ്രസിദ്ധീകരണങ്ങളിലും നോവലിലും ഒരേ അക്ഷരങ്ങളാണെങ്കിലും നോവലിൽ കാണുന്ന അക്ഷരങ്ങൾക്ക് ജീവനുള്ളതായി നകുലനു തോന്നി. അത് വായിച്ചു തീർന്നപ്പോൾ തനിക്കും എഴുതാൻ കഴിയുമെന്ന തോന്നലിൽ നിന്ന് ആദ്യ കവിത വിരിഞ്ഞു. കവിത കൂട്ടുകാരെ കാണിച്ചപ്പോൾ പരിഹാസം. അതു കാര്യമാക്കാതെ നകുലൻ എഴുത്തു തുടർന്നു. നകുലന്റെ കവിതയിൽ അച്ചടിമഷി ആദ്യം പുരണ്ടത് കുങ്കുമം വാരികയിൽ. കുങ്കുമം വാരിക മലയാള സാഹിത്യത്തിലെ മഹാരഥന്മാരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്ന കാലം. അവരുടെ കൂട്ടത്തിൽ സ്വന്തം കവിത വന്നപ്പോൾ നകുലന്ആ ആത്മാഭിമാനവും ആത്മധൈര്യവും കൂടി. മലയാള സാഹിത്യത്തിൽ ആരവങ്ങളില്ലാതെ, കൂട്ടുകെട്ടുകളില്ലാതെ കവിതകളായും കഥകളായും നോവലുകളായും നിരവധി പുസ്തകങ്ങൾ എഴുതിയ നകുലൻ നന്ദനം എഴുത്തുവഴികളെക്കുറിച്ച് സംസാരിക്കുന്നു:
കൊല്ലം ജില്ലയിലെ ഗ്രാമീണാന്തരീക്ഷമുള്ള കണ്ണനല്ലൂരിനടുത്തുള്ള മുട്ടയ്ക്കാവിലാണ് ജനനം. ഗ്രാമീണതയും നിഷ്കളങ്കരായ ഗ്രാമീണരും എഴുത്തുവഴികളിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ എളുപ്പമായി. പഠനകാലങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയം നകുലന്റെ സാഹിത്യത്തിന് വളമായി. ജീവിതാനുഭവങ്ങളുടെ നേരറിവുകൾ കണ്ടെത്താൻ നകുലന്റെ ഔദ്യോഗിക ജീവിതവും സഹായമായി. ഇടുക്കി ബൈസൺവാലിയിലും മറയൂരിലുമുള്ള സർക്കാർ സ്കൂളുകളിൽ നകുലൻ അദ്ധ്യാപകനായിരുന്നു.അവിടത്തെ ഗ്രാമവും സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ജീവിതപശ്ചാത്തലവും നകുലനു നൽകിയ അനുഭവങ്ങൾ വളരെ വലുതാണ്. ഒന്നും കേട്ടറിവുകളല്ല. എല്ലാം കണ്ടറിവുകളാണ്. പി.എസ്.സിയിൽ ജോലി ചെയ്തപ്പോഴാണ് ഉദ്യോഗാർത്ഥികളായ യുവാക്കളെ കണ്ടത്. അവരുടെ സങ്കടം കേട്ടത്. ആ സങ്കടങ്ങളിൽ നകുലൻ കണ്ടത് സ്വന്തം യൗവനമാണ്. പിന്നീട് കെ.എസ്.ഇ.ബിയിൽ ജോലി ചെയ്യുമ്പോഴും സമൂഹവുമായാണ് നകുലൻ ഇടപെട്ടത്. ഓരോ തൊഴിലിടവും നകുലന് സാഹിത്യം വിളയാനുള്ള മണ്ണായി മാറി. ജനങ്ങളും ജീവിതവും മാത്രമല്ല, രാഷ്ട്രീയവും സഹജീവി സ്നേഹത്തിന്റെ നേരടയാളങ്ങളാണ്. നല്ല രാഷ്ട്രീയത്തിലൂടെ നല്ല സമൂഹത്തെ വാർത്തെടുക്കാമെന്നാണ് നകുലന്റെ കാഴ്ചപ്പാട്.
നർമ്മദയുടെ നൊമ്പരം, വിധിയുടെ വിധവകൾ എന്ന രണ്ട് കവിതാ സമാഹാരങ്ങളും അകലെ ഒരു ആൾരൂപം, ജനിതകമാറ്റം വന്ന ജാതകം, കാർത്തികപ്പൂക്കൾ എന്നീ മൂന്നു നോവലുകളും പ്രസിദ്ധീകരിച്ചു. കഴക്കൂട്ടം ഗാന്ധിനഗറിലെ നന്ദനത്തിൽ, ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച് സാഹിത്യ രചനകളിൽ മുഴുകിയിരിക്കുകയാണ് നകുലൻ. ഭാര്യ രാധാമണിയും മക്കളായ ഡോ.നയനയും ആനന്ദവും നകുലന്റെ സാഹിത്യത്തിന് പ്രോത്സാഹനം നൽകുന്നു.നിരവധി ആനുകാലികങ്ങളിൽ സ്ഥിരമായി നകുലൻ എഴുതുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |