SignIn
Kerala Kaumudi Online
Wednesday, 06 December 2023 4.33 AM IST

'കോടിയേരിയേക്കാൾ പിണറായിക്ക് പ്രാധാന്യം വിദേശ പര്യടനം, തലസ്ഥാനത്തെ പൊതുദർശനം അട്ടിമറിച്ചു': കെ സുധാകരൻ

cpm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

കോടിയേരിയേക്കാൾ പിണറായി പ്രാധാന്യം നല്കിയത് വിദേശ പര്യടനത്തിനായിരുന്നു. വൻകിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ അതു മാറ്റിവയ്ക്കാൻ പിണറായി തയാറായില്ല. 2022 ഒക്ടോബർ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലർച്ചെ പിണറായി വിദേശത്തേക്കു പറന്നു.

തിരുവനന്തപുരത്ത് പൊതുദർശനവും തുടർന്ന് വിലാപയാത്രയും നടത്തിയാൽ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാർട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നല്കിയതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

തലസ്ഥാനത്ത് ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കണമെന്ന് കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഒന്നാം ചരമവാർഷികവേളിൽ വെളിപ്പെടുത്തിയത്. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു.

സത്യം സത്യമായി പറയണമല്ലോ, ഗോവിന്ദൻ മാഷിനോട് ഇത് അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണമെന്നു മക്കൾ പറഞ്ഞിരുന്നു എന്നും വിനോദിനി വെളിപ്പെടുത്തി. ഭൗതികശരീരവുമായി ദീർഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂർക്കു കൊണ്ടുപോയതെന്ന പാർട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ അടപടലം പൊളിഞ്ഞത്. കുടുംബത്തിൽനിന്നുയർന്ന പരാതിക്ക് പിണറായി വിജയൻ മറുപടി പറഞ്ഞേ തീരുവെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

കോടിയേരിയുടെ ഭൗതികശരീരം ചെന്നൈയിൽനിന്ന് നേരേ കണ്ണൂർക്കു കൊണ്ടുപോയി സംസ്‌കരിച്ചത് പാർട്ടിയുടെ എല്ലാ കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയാണ്. എകെജിയുടെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യമ്പലത്തെത്താൻ രണ്ടു ദിവസമെടുത്തു. ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യമ്പലത്തേക്കു കൊണ്ടുപോയത് പതിനായിരങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ്.

കെഎസ്ആർടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലായിരുന്നു ഇവരുടെ അന്ത്യയാത്ര. ഇവരുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് അനുശോചന ദുഃഖാചരണം നടത്തിയെങ്കിലും കോടിയേരിയുടെ കാര്യത്തിൽ അതും ഉണ്ടായില്ല.

ആഭ്യന്തരമന്ത്രിയായും പാർട്ടി സെക്രട്ടറിയായും എംഎൽഎയായും ദീർഘകാലം പ്രവർത്തിച്ച കോടിയേരിയുടെ പ്രധാനപ്പെട്ട ഒരു കർമഭൂമി തിരുവനന്തപുരമായിരുന്നു. കണ്ണൂരിനു പുറത്തും അദ്ദേഹം ജനകീയനായിരുന്നു. അദ്ദേഹത്തിന് തിരുവനന്തപുരത്തും അവിടെ നിന്ന് കണ്ണൂർ വരെയുമുള്ള വിലാപയാത്രക്കും ലഭിക്കുമായിരുന്ന ജനപങ്കാളിത്തം ചിലരെ അസ്വസ്ഥതപ്പെടുത്തിയിരുന്നെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN, KODIYERI BALAKRISHNAN, KERALA, PINARAYI VIJAYAN
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.