
തിരുവനന്തപുരം : അല്പശി ഉത്സവം കൊടിയേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തിയതായി വിവരം. ഇതിനെ തുടർന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീർ കോരൽ ചടങ്ങുകൾ ഉൾപ്പെടെ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നിർദ്ദേശിച്ചു.
ഇന്ന് വൈകിട്ടാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയത്. ഇവരെ നേരത്തെ പരിചയമുണ്ടായിരുന്ന ക്ഷേത്രത്തിലുണ്ടായിരുന്നയാളാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. തുടർന്ന് ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയും ചോദ്യം ചെയ്തപ്പോൾ ഇവർ സമ്മതിക്കുകയുമായിരുന്നു. ഇവരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം, മണ്ണുനീർ കോരൽ, എന്നിവ ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രായശ്ചിത്ത ചടങ്ങുകൾ ഉപ്പെടെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ ആരംഭിച്ചു. ചടങ്ങുകൾ നടക്കുന്നതിനാൽ ക്ഷേത്രത്തിലെ ദർശന സമയത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തണമെങ്കിൽ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മൂലം നൽകണം.
അതേസമയം കന്നി,തുലാം മാസങ്ങളിലായി നടക്കാറുള്ള നവരാത്രി ഉത്സവവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവവും ഇത്തവണ ഒന്നിച്ചാണ് എത്തുന്നത്. . 15നാണ് (കന്നി 28) നവരാത്രി ഉത്സവം ആരംഭിക്കുന്നത്. തലേന്ന് 14ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവവും കൊടിയേറും. അന്ന് വൈകിട്ട് പദ്മനാഭപുരത്ത് നിന്നുള്ള സരസ്വതി ദേവിയുടെ നവരാത്രി ഘോഷയാത്ര ശ്രീപദ്മനാഭന്റെ കിഴക്കേനടയിലെത്തും.
അല്പശി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ദുർഗാഷ്ടമി ദിനമായ 22നാണ്. മഹാനവമി ദിവസമായ 23ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടും നടക്കും. നവരാത്രി മണ്ഡപം,വേളിമല കുമാരസ്വാമിയെ പൂജയ്ക്കിരുത്തുന്ന ആര്യശാല ക്ഷേത്രം,ശുചീന്ദ്രം മുന്നൂറ്റിനങ്കയെ പൂജിക്കുന്ന ചെന്തിട്ട ക്ഷേത്രം എന്നിവിടങ്ങളിൽ പതിവിലുമേറെ ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാട്ടിന് പിറ്റേന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് കലശം നടക്കും. വൈകിട്ട് പൂജയെടുപ്പ് എഴുന്നള്ളത്ത്. പൂജപ്പുരയിലെ പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമിയെ കോട്ടയ്ക്കകം കിഴക്കേനടയിലേക്ക് എഴുന്നള്ളിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |