കൊച്ചി: മുകാംബികയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയുടെ ദുരിതക്കാഴ്ച പങ്കുവച്ച് പ്രമുഖ ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ സുജിത് ഭക്തൻ. ടെക് ട്രാവൽ ഈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. കുടുംബവുമായി മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് ഹസ്രത് നിസാമുദ്ധീൻ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിലായിരുന്നു സുജിത്തും കുടുംബവും യാത്ര ചെയ്തത്. ഇത്രയും ദുരിതം നിറഞ്ഞ ഒരു ട്രെയിൻ യാത്ര ഈയടുത്ത് എനിക്കനുഭവപ്പെട്ടിട്ടില്ലെന്നും മണിക്കൂറുകളോളം മനംമടുപ്പിക്കുന്ന ദുർഗന്ധവും സഹിച്ചാണ് ഞങ്ങൾ എറണാകുളത്തെത്തിയതെന്നും സുജിത് വീഡിയോയിൽ പറഞ്ഞു.
'പൊട്ടിപ്പൊളിഞ്ഞ ബാത്ത്റൂം, ഇതൊരു എസി കോച്ചും കൂടിയാണ്. 6500 രൂപയോളം മുടക്കി എട്ടോളം പേരാണ് ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത്. ആ കോച്ചിന്റെ അവസ്ഥയാണ് നിങ്ങൾ കാണുന്നത്. നിസാമുദ്ദീനിൽ നിന്നും എറണാകുളത്തേക്ക് വരുന്ന വണ്ടിയാണിത്. ഈ ട്രെയിനിലെ യാത്രക്കാരൊക്കെ എങ്ങനെയാണ് ടോയ്‌ലെറ്റിൽ പോകുന്നതെന്ന് ചോദിച്ചാൽ നിങ്ങൾ കരുതും അപ്പുറത്ത് വേറെ ടോയ്‌ലെറ്റ് ഉണ്ടാകില്ലേ, എന്നാൽ അതിനകത്ത് കയറാൻ പറ്റാത്ത അവസ്ഥയാണ്'- സുജിത് ഭക്തൻ വീഡിയോയിൽ പറഞ്ഞു.
ടോയ്‌ലെറ്റിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പരാതിപ്പെട്ടിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടും യാതൊരു പ്രതികരണവും റെയിൽവെയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് സുജിത് പറഞ്ഞു. സാധാരണ പരാതി കൊടുത്താൽ പത്ത് മിനിറ്റിനുള്ളിൽ റെയിൽവെയുടെ കോൾ വരേണ്ടതാണ്. എന്നാൽ ഒരു മണിക്കൂറായിട്ടും ഒരു കോൾ പോലും വന്നില്ല. പരാതി അണ്ടർ പ്രോസസ് എന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |