മഹിളാ കോൺ. നേതാവിന്റെ ഭർത്താവിനെതിരെ പരാതി
വിവാദമായപ്പോൾ തിരികെ നൽകി എം.എൽ.എയിൽ നിന്നും പണം തട്ടി
ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയിൽ നിന്ന് മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് 1.20 ലക്ഷം രൂപ തട്ടിയെടുത്തു. വിവാദമായതോടെ പണം തിരികെ നൽകി തടിയൂരിയെങ്കിലും കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. കുടുംബത്തിന് വീട് വാടകയ്ക്കെടുക്കാൻ അൻവർ സാദത്ത് എം.എൽ.എ നൽകിയ 20,000 രൂപ ഉൾപ്പെടെയാണ് തട്ടിയത്. ചൂർണിക്കര മുതിരപ്പാടം സ്വദേശിയായ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹസീനയുടെ ഭർത്താവ് മുനീറിനെതിരെയാണ് പരാതി. പെയിന്റിംഗ് കരാറുകാരനാണ് ഇയാൾ.
മകൾ കൊല്ലപ്പെട്ടതിന്റെ ദു:ഖത്തിൽ വീടുവിട്ട് പുറത്തുപോകാതിരുന്ന കുടുംബത്തെ സഹായിക്കാനെന്ന പേരിലാണ് ഹിന്ദി നന്നായി അറിയാവുന്ന ഇയാൾ അവരുമായി അടുപ്പം സ്ഥാപിച്ചത്. വാടകവീടിന് അഡ്വാൻസ് നൽകുന്നതിനടക്കം എന്നു പറഞ്ഞാണ് ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയത്. ഇതിനായി കുടുംബത്തെ വിശ്വസിപ്പിച്ച് എ.ടി.എം കാർഡും പിൻനമ്പറും കൈവശപ്പെടുത്തിയിരുന്നു.
ആഗസ്റ്റ് അഞ്ചുമുതൽ ആറുതവണയായാണ് തുക പിൻവലിച്ചത്. സന്ദേശം ഫോണിൽ ലഭിച്ചതോടെ കുട്ടിയുടെ പിതാവിന് സംശയമായി. ബാങ്കിൽ അന്വേഷിച്ചപ്പോൾ താൻ ആവശ്യപ്പെട്ടതിനെക്കാൾ കൂടുതൽ തുക പിൻവലിച്ചതായി വ്യക്തമായി. പഞ്ചായത്ത് അധികൃതർ ഇടപെട്ടതോടെ മുനീർ 70,000 രൂപ തവണകളായി തിരിച്ചുനൽകി. 50,000 രൂപ ഡിസംബർ 20നകം നൽകാമെന്ന് ഉറപ്പും നൽകി. സംഭവം വിവാദമായതോടെയാണ് ഇന്നലെ രാവിലെ ഒരു ഓട്ടോഡ്രൈവർ മുഖേന ഈ തുകയും തിരികെ നൽകിയത്. കുട്ടിയുടെ പിതാവിൽ നിന്ന് പണം വാങ്ങി വാടകവീടിന് അഡ്വാൻസ് നൽകിയ മുനീർ, സ്വന്തം കൈയിൽ നിന്നാണ് നൽകിയതെന്ന് പറഞ്ഞ് എം.എൽ.എയെ തെറ്റിദ്ധരിപ്പിച്ചാണ് 20,000 രൂപ തട്ടിയത്.
കബളിപ്പിച്ചിട്ടില്ലെന്ന്
പണം തട്ടിയെടുത്തെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് മുനീർ പറഞ്ഞു. പിൻവലിച്ച പണമെല്ലാം അപ്പപ്പോൾ നൽകിയിരുന്നു. വിവാദം ഉയർന്നതിനാലാണ് 50,000 രൂപ ദാനം എന്ന നിലയിൽ നൽകിയത്.
ഹസീനയ്ക്ക് സസ്‌പെൻഷൻ
ഹസീനയെ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന ജനറൽ സെക്രട്ടറി എൽ.അനിത അറിയിച്ചു. മഹിളാ കോൺഗ്രസിനും പാർട്ടിക്കും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |