തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ 6മാസ ഇന്റേൺഷിപ്പിന് ചുരുങ്ങിയത് പതിനായിരം രൂപ പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും. ബിരുദപഠനത്തിന് ശേഷം തൊഴിൽ നൈപുണ്യവും പ്രായോഗിക അറിവും വർദ്ധിപ്പിക്കാനാണ് ഇന്റേൺഷിപ്പ്. ഇക്കൊല്ലം മുതലാണ് നാലു മുതൽ ആറുമാസം വരെയുള്ള ഇന്റേൺഷിപ്പുകൾ എൻജിനിയറിംഗ് കരിക്കുലത്തിൽ ഉൾപ്പെടുത്തിയത്.
ഏഴാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകുമ്പോൾ ഇന്റേൺഷിപ്പ് ആരംഭിക്കാം. 6.5 സി.ജി.പി.എ ആണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ, എൽ.എസ്.ജി വകുപ്പുകൾ, സ്വകാര്യമേഖലാ വ്യവസായങ്ങൾ എന്നിവയിൽ ഇന്റേൺഷിപ് നേടാം.
ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ബി.ടെക് ലെവൽ ഇന്റേൺഷിപ്പ് നടത്തുന്നതിനുള്ള സൗകര്യങ്ങളും വൈദഗ്ദ്ധ്യവുമുണ്ടെന്ന് കോളേജുകൾ ഉറപ്പാക്കണം. ഇന്റേൺഷിപ്പിന് അർഹരായവർക്ക് അവസാന സെമസ്റ്റർ പരീക്ഷ എഴുതാനാവശ്യമായ ഹാജർ ലഭിക്കാൻ എട്ടാം സെമസ്റ്ററിൽ ഓൺലൈൻ, സ്പെഷ്യൽ ക്ലാസുകൾ നടത്തണം.
വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായോ ടീമായോ ഇന്റേൺഷിപ്പ് ഏറ്റെടുക്കാം. ഇന്റേൺഷിപ് റിപ്പോർട്ട് ഫൈനൽ ഇയർ പ്രോജക്ടായി പരിഗണിക്കും. ഇന്റേൺഷിപ്പ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം അവസാനിപ്പിച്ച് റഗുലർ ക്ലാസുകളിൽ ചേരാനുമാവും. ഇക്കാര്യത്തിൽ കോളേജുകളാണ് തീരുമാനമെടുക്കേണ്ടത്. ഇന്റേൺഷിപ്പില്ലാത്തതിനാൽ പല ബഹുരാഷ്ട്ര കമ്പനികളും പ്രായോഗിക ബുദ്ധിമുട്ട് സർവകലാശാലയെ അറിയിച്ചിരുന്നതുകൂടി പരിഗണിച്ചാണ് ഇന്റേൺഷിപ്പ് കാലയളവ് കൂട്ടിയത്.
സിവിൽ എൻജിനിയറിംഗുകാർക്ക് ഇന്റേൺഷിപ്പ്
തിരുവനന്തപുരം: സിവിൽ എൻജിനിയറിംഗ് ബിരുദ, ഡിപ്ലോമയുള്ളവർക്ക് ഇന്റേൺഷിപ്പുമായി അസാപ് കേരള. ഇൻഫർമേഷൻ കേരള മിഷനിൽ 148 പേർക്കാണ് അവസരം. കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകളിൽ ട്രെയ്നി എൻജിനിയറായാണ് ജോലി ചെയ്യേണ്ടത്. https://asapmis.asapkerala.gov.in/Forms/Student/Common/3/290 വെബ്സൈറ്റിൽ 30നകം രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |