തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ചാർധാം തീർത്ഥാടന പാതയിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ പങ്കുചേരാൻ മലയാളിയും. വിതുര സ്വദേശിയായ രഞ്ജിത്ത് ഇസ്രയേലാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ ദൗത്യത്തിൽ പങ്കാളിയാകാൻ ഉത്തരാഖണ്ഡിലേക്ക് തിരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുമായി ചേർന്ന് നിരവധി ദൗത്യങ്ങളിൽ പങ്കാളിയായതിന്റെ അനുഭവത്തിലാണ് ഉത്തരാഖണ്ഡിലെ പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ രഞ്ജിത്ത് സ്വമേധയാ തയാറായത്.
2013ൽ ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനം, 2018ലെ പ്രളയ ദുരന്തം, 2019ൽ കവളപ്പാറയിലും 2020ൽ പെട്ടിമുടിയിലുമുണ്ടായ ഉരുൾപൊട്ടലുകൾ, ഉത്തരാഖണ്ഡിലെ തപോവൻ ടണൽ ദുരന്തം എന്നീ പ്രകൃതി ദുരന്തങ്ങളിൽ രഞ്ജിത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. നാഷനൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിലെ അംഗമാണ്.
സൈന്യത്തിൽ കമാൻഡോ ആകാനായിരുന്നു രഞ്ജിത്തിനു താത്പര്യമെങ്കിലും 21ാം വയസിൽവന്ന രോഗം സൈനിക സ്വപ്നങ്ങളെ തകർത്തു. പഞ്ചഗുസ്തി, ബോഡ് ബിൽഡിങ്, നീന്തൽ എന്നിവയിലൊക്കെ കഴിവു തെളിയിച്ചു. മൂന്നു തവണ ജൂനിയർ മിസ്റ്റർ ട്രിവാൻഡ്രം ആയിരുന്നു. ഗോവ നാഷനൽ ഇൻസ്റ്റിറ്റൂട്ടിൽനിന്ന് ലൈഫ് സേവിങ് ടെക്നിക്സ്, പർവ്വതാരോഹണം, ഫോറസ്റ്റ് സർവൈവിംഗ് ടെക്നിക്ക്സ് എന്നിവയിടക്കം പരിശീലനം നേടി. പ്രതിഫലം ആഗ്രഹിക്കാതെയാണ് രഞ്ജിത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |