കൊച്ചി: ആറടി നീളമുള്ള മരപ്പെട്ടിയിൽ സുന്ദരിയായ യുവതിയുടെ വിവാഹവേഷത്തിലെ ജഡം. 1969ൽ കൊച്ചി ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ച ഐലൻഡ് എക്സ്‌പ്രസിൽ കണ്ടെത്തിയ സംഭവം അന്ന് വലിയ വാർത്തയായതാണ്. തെളിവിന്റെ കണിക പോലുമില്ലാതെ പൊലീസ് വട്ടം ചുറ്റിയപ്പോൾ ആഴ്ചകൾ കൊണ്ട് തെളിയിച്ചത് കൊച്ചിൻ ഹാർബർ റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ശൂലപാണി വാര്യരായിരുന്നു. ഈ സംഭവകഥ രണ്ടു ഭാഗങ്ങളുള്ള നോവലായി ഇന്നലെ പുറത്തിറങ്ങി. 1973 മുതൽ 77 വരെ ഐലൻഡിൽ വാര്യർക്കൊപ്പം ജോലി ചെയ്ത എസ്.ഐ വി. വേണുഗോപാലാണ് നോവലിസ്റ്റ്.
യുവതിയുടെ കഴുത്തിലുണ്ടായിരുന്ന വരണമാല്യം എറണാകുളം പൂക്കാരൻ മുക്കിലെ പൂക്കടക്കാരനെ കാണിക്കാൻ ശൂലപാണി വാര്യർക്ക് തോന്നിയതാണ് വഴിത്തിരിവായത്. ബംഗളൂരുവിലെ മാലകെട്ടൽ ശൈലിയാണെന്ന് ഇയാൾ പറഞ്ഞതോടെ വാര്യരും സംഘവും ബംഗളൂരുവിലേക്ക് തിരിച്ചു. മാല വിറ്റ കട കണ്ടുപിടിച്ചതോടെ അന്വേഷണം 18കാരിയിൽ അവസാനിച്ചു. കാമുകൻ ഹോട്ടൽമുറിയിൽ വച്ച് വിവാഹം കഴിച്ച് കൊലപ്പെടുത്തി ജഡം പെട്ടിയിലാക്കി കൂട്ടുകാരുടെ സഹായത്തോടെ ട്രെയിൻ കയറ്റി വിടുകയായിരുന്നു.
സംഭവം നടന്നത് ഐലൻഡ് എക്‌സ്‌പ്രസിലാണെങ്കിലും വേണുഗോപാൽ രണ്ടുഭാഗങ്ങളുളള നോവലിനിട്ട പേര് വേണാട് എക്പ്രസ് എന്നാണ്. വാര്യർ പൊലീസ് സൂപ്രണ്ടായും വേണുഗോപാൽ ഡിവൈ.എസ്.പിയായും വിരമിച്ചു.
മാസങ്ങൾക്ക് മുമ്പ് ആലുവ യു.സി കോളേജിലെ ചടങ്ങിൽ യാദൃച്ഛികമായി വാര്യരുടെ മകൾ സുഭദ്രയെ പരിചയപ്പെട്ടതാണ് പെട്ടെന്ന് നോവൽ പ്രസിദ്ധീകരിക്കാൻ കാരണമായത്. സുഭദ്രയുടെ ക്രിയാറ്റിക് പബ്ളിഷേഴ്സ് ആണ് പ്രസാധനം. ആറ് നോവലുൾപ്പെടെ പത്ത് കൃതികൾ രചിച്ചിട്ടുണ്ട് വി. വേണുഗോപാൽ.
ശൂലപാണി വാര്യരുടെ ഭാര്യ വി.കെ.ശാരദയ്ക്ക് നല്കി പ്രൊഫ.എംകെ.സാനു നോവൽ പ്രകാശനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |