തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2024 മേയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ആദ്യഘട്ടത്തിന്റെ 60 ശതമാനം പൂർത്തിയായി.
ഒന്നാംഘട്ടത്തിൽ 800 മീറ്റർ ബർത്താണ് സജ്ജമാക്കുക. ഇതിൽ 400 മീറ്റർ പൂർത്തിയായി. ശേഷിക്കുന്ന 400 മീറ്രർ ജനുവരിയിൽ പൂർത്തിയാകും. ഈ മാസമാദ്യം പുലിമുട്ടിന്റെ നിർമ്മാണവും പുനരാരംഭിച്ചു. ആകെ 3000 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പുലിമുട്ടിന്റെ 2345 മീറ്റർ പൂർത്തിയായിരുന്നു. തുറമുഖത്തെ കെട്ടിടങ്ങളുടെയെല്ലാം നിർമ്മാണപ്രവർത്തനം അന്തിമഘട്ടത്തിലാണ്.
അന്താരാഷ്ട്ര കമ്പനികളെത്തും
തുറമുഖം പ്രവർത്തനസജ്ജമാകുമ്പോഴേക്കും രാജ്യാന്തര ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞത്തേക്ക് എത്തിക്കാൻ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായി അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. 740 കപ്പലുമായി 155 രാജ്യങ്ങളിൽ സർവീസ് നടത്തുന്ന എം.എസ്.സി എത്തിയാൽ വിഴിഞ്ഞത്തിന്റെ വളർച്ചയ്ക്ക് മികച്ച തുടക്കമായിരിക്കും.
ആദ്യഘട്ടത്തിൽ 32 ക്രെയിനുകൾ
കണ്ടെയ്നർ കയറ്റിറക്കുമതിക്കുള്ള തുറമുഖമായതിനാൽ ക്രെയിനുകളാണ് ഇവിടേക്ക് ആവശ്യമായ സാമഗ്രികളിൽ ഏറ്റവും പ്രധാനപ്പെട്ടവ. ആദ്യഘട്ടത്തിൽ എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകൾ, 24 യാർഡ് ക്രെയിനുകൾ എന്നിവയുൾപ്പെടെ ആകെ 32 ക്രെയിനുകളാണ് വേണ്ടത്. നിലവിൽ രണ്ടു കപ്പലുകളിലൂടെ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകൾ, രണ്ട് യാർഡ് ക്രെയിനുകൾ എന്നിവയെത്തി. ഈ മാസം 27ന് എത്തുന്ന മൂന്നാമത്തെ കപ്പലിൽ ആറ് യാർഡ് ക്രെയിനുകൾ കൊണ്ടുവരും. ഡിസംബർ 15ന് വരുന്ന നാലാമത്തെ കപ്പലിൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളും എത്തിക്കും.
മൂന്ന് ഘട്ടങ്ങളായി 2000 മീറ്റർ നീളത്തിലാണ് ബർത്ത് നിർമ്മിക്കുക. ശേഷിക്കുന്ന ബർത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ കൂടുതൽ ക്രെയിനുകൾ വേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |