ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്ര സർക്കാരിനെ കൂടാതെ ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെളളിയാഴ്ചക്കുളളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി അറിയിച്ചു. കേരളത്തിന്റെ ഹർജി വെളളിയാഴ്ച പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും വെള്ളിയാഴ്ച ഹാജരാകണമെന്നും ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. ഗവർണർ ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെത്തുടർന്നാണ് കേരളം ഹർജി നൽകിയത്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിൽ കൂടുതലായി ഗവർണർ വൈകിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
ഭരണഘടനയിലെ 200-ാം അനുഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ്. എന്നാൽ ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും സംസ്ഥാനത്തിന്റെ സദ്ഭരണ സങ്കൽപ്പം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും കേരളം ആരോപിച്ചു.
ചീഫ് സെക്രട്ടറി ഡോ വേണു, ടി പി രാമകൃഷ്ണൻ എംഎൽഎ തുടങ്ങിയവരാണ് ഹർജിക്കാർ. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിൽ സി കെ ശശിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഗവർണറുടെ ഈ നിലപാട് കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. ബില്ലുകൾ ഒപ്പിടാതെ തീരുമാനം വൈകിപ്പിക്കുന്നത് ജനങ്ങളോടും നിയമസഭാംഗങ്ങളോടും ഗവർണർ കാണിക്കുന്ന കടുത്ത അനീതിയാണെന്നും കാണിച്ച് സർക്കാർ സപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |