ആലപ്പുഴ: വന്ദേ ഭാരതിന്റെ വരവോടെ എറണാകുളം - ആലപ്പുഴ പാസഞ്ചർ ട്രെയിനിന്റെ സമയത്തിലുണ്ടായ മാറ്റത്തിൽ പ്രതിഷേധിച്ച് ട്രെയിൻ യാത്രക്കാർ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി യാത്രചെയ്ത് പ്രതിഷേധിച്ചു. ഫ്രണ്ട്‌സ് ഓൺ റെയിൽ എന്ന യാത്രക്കാരുടെ കൂട്ടായ്മയിലെ ഒരു വിഭാഗം ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. എ.എം.ആരിഫ് എം.പിയും പ്രതിഷേധ യാത്രയിൽ പങ്കാളിയായി.
മുമ്പ് വൈകിട്ട് 6.05ന് എറണാകുളത്ത് നിന്ന് പുറപ്പെട്ടിരുന്ന ആലപ്പുഴ പാസഞ്ചർ ട്രെയിൻ ഇപ്പോൾ 6.25നാണ് പുറപ്പെടുന്നത്. ദുരിതമീ യാത്ര എന്ന് എഴുതിയ ബോർഡും യാത്രക്കാർ കൈയിൽ പിടിച്ചിരുന്നു. ഇരുപത് മിനിട്ട് കൂടി വൈകി ട്രെയിൻ പുറപ്പെടുന്നതിനാൽ എറണാകുളത്തെ ട്രാഫിക്ക് ബ്ലോക്ക് കടന്നെത്തുന്ന യാത്രക്കാർക്ക് വണ്ടി ലഭിക്കാൻ ഉപകരിക്കുമെന്ന് വാദിച്ച് ഒരു വിഭാഗം യാത്രക്കാർ പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്നു.
പരാതിക്ക് പരിഹാരമില്ല
ജനപ്രതിനിധി എന്ന നിലയ്ക്ക് പലതവണ വിഷയത്തിൽ രേഖാമൂലം പരാതി നൽകിയിട്ടും പരിഗണിക്കാമെന്ന സ്ഥിരം മറുപടിയാണ് റെയിൽവേയിൽ നിന്ന് ലഭിക്കുന്നതെന്ന് എ.എം.ആരിഫ് എം.പി പറയുന്നു. യാത്രക്കാരിൽ ഒരാൾ എന്ന നിലയിലാണ് പ്രതിഷേധ യാത്രയിൽ പങ്കാളിയായത്. എറണാകുളത്ത് സ്റ്റേഷൻ മാസ്റ്ററുടെ കംപ്ലയിന്റ് ബുക്കിൽ മറ്റ് യാത്രക്കാർക്കൊപ്പം പരാതി രേഖപ്പെടുത്തുമെന്നും എം.പി വ്യക്തമാക്കി.
വൈകിയെത്തുമ്പോൾ പോക്കറ്റും കാലിയാകും
1.സാധാരണ എത്തിക്കൊണ്ടിരുന്ന സമയത്തിൽ നിന്ന് ഒരു മണിക്കൂർ വൈകിയാണ് നിലവിൽ പാസഞ്ചർ ട്രെയിൻ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിൽ എത്തുന്നത്
2.മുമ്പ് ട്രെയിൻ എത്തിയിരുന്ന സമയം അടിസ്ഥാനമാക്കിയാണ് സ്വകാര്യ ബസുകളടക്കം സർവ്വീസ് നടത്തുന്നത്. ഇപ്പോൾ വൈകി എത്തുമ്പോൾ തുടർയാത്രയ്ക്ക് ബസ് ലഭിക്കാറില്ല
3.ചെലവ് കുറഞ്ഞ യാത്ര ലക്ഷ്യമാക്കി ട്രെയിനിൽ കയറുന്നവർ നേരം ഇരുട്ടുന്നതോടെ സ്റ്റേഷനുകളിൽ നിന്ന് വീട്ടിലെത്താൻ കൂടുതൽ തുക നൽകി ഓട്ടോറിക്ഷ വിളിക്കേണ്ടി വരും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |