കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന്റെ പണമിടപാടു സ്ഥാപനമായ ദേവി ഫിനാൻസിയേഴ്‌സ് സി.പി.എം നേതാക്കളുടെ ഫണ്ടിംഗ് ഏജൻസിയെപ്പോലെ പ്രവർത്തിച്ചിരുന്നതായി ഇ.ഡി. പി. സതീഷ്‌കുമാർ, സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്താണ് ഇ.ഡി സംഘം പ്രത്യേക കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ദേവി ഫിനാൻസിയേഴ്‌സിൽ നിന്ന് പലപ്പോഴായി മുൻമന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്‌തീൻ, മുൻ എം.പി പി.കെ. ബിജു, ദേശാഭിമാനി ദിനപത്രം തുടങ്ങിയവർ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയതായി ഇ.ഡി കോടതിയിൽ പറഞ്ഞു. ഇ.പി. ജയരാജൻ മന്ത്രിയായിരിക്കെ താൻ സതീഷ് കുമാറിനൊപ്പം രണ്ടുതവണ അദ്ദേഹത്തെ കാണാൻ പോയെന്നും അരവിന്ദാക്ഷന്റെ മൊഴിയിലുണ്ട്.
2015 ഒക്ടോബറിലും 2016 ജനുവരിയിലും ദേവി ഫിനാൻസിയേഴ്‌സിൽ നിന്ന് ദേശാഭിമാനിക്ക് പണം നൽകിയതായി സതീഷ് കുമാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും ഇയാളുടെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇ.ഡി പറയുന്നു.
2016 ൽ എ.സി മൊയ്തീൻ ആവശ്യപ്പെട്ടതു പ്രകാരം സതീഷ് രണ്ടുലക്ഷം രൂപ നൽകിയത് തന്റെ സാന്നിദ്ധ്യത്തിലാണെന്ന് അരവിന്ദാക്ഷന്റെ മൊഴിയുണ്ട്. പി.കെ. ബിജു ആവശ്യപ്പെട്ടതനുസരിച്ച് അഞ്ചുലക്ഷം രൂപ സതീഷിന്റെ സഹോദരന്റെ അക്കൗണ്ടിൽ നിന്നാണ് നൽകിയതെന്നും പറഞ്ഞു. അരവിന്ദാക്ഷനും സതീഷ് കുമാറും ദുബായ് സന്ദർശിച്ചപ്പോൾ ഒരു പ്രവാസി വ്യവസായിയിൽ നിന്ന് 77 ലക്ഷം രൂപ വാങ്ങി. അരവിന്ദാക്ഷന്റെ അക്കൗണ്ടിൽ വന്ന ഈ തുക ആർക്കാണ് കൈമാറിയതെന്ന് വ്യക്തമല്ലെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ഇതേ വ്യവസായി രണ്ടു തവണയായി ദേവി ഫിനാൻസിയേഴ്‌സിൽ നാലുകോടി നിക്ഷേപിച്ചെന്ന് സതീഷ് പറയുന്നു. തുക നിക്ഷേപിച്ചില്ലെന്നാണ് വ്യവസായിയുടെ മൊഴി. ജാമ്യഹർജികൾ നവംബർ 27 നു കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |