കോഴിക്കോട്: നവ കേരള സദസിൽ പരാതി കൂടുന്നതിനെക്കുറിച്ചുള്ള സന്തോഷത്തിലാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചു.
നാലു ദിവസത്തിനിടെ 42000 പരാതിയാണ് ലഭിച്ചത്. ഒന്നും നടക്കാത്തത് കൊണ്ടാണ് പരാതിയുടെ എണ്ണം കൂടുന്നതെന്നതെന്ന തിരിച്ചറിവ് വന്നിട്ടില്ല. മേ യ് രണ്ട് മുതൽ ജൂൺ നാല് വരെ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ ലക്ഷക്കണക്കിന് പരാതികളാണ് ലഭിച്ചത്. അതിന്റെ കെട്ട് ഇതുവരെ അഴിച്ചിട്ടില്ല. അഞ്ച് മാസം മുമ്പ് ലഭിച്ച പരാതികളിൽ എന്ത് നടപടിയെടുത്തെന്ന് പറയണമെന്നാണ് താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
ഭരണ സിരാകേന്ദ്രത്തിൽ മന്ത്രിമാരില്ലാത്ത അവസ്ഥയാണ്. പല ജില്ലകളിലും മഴ പെയ്തിട്ടും രക്ഷാ പ്രവർത്തനങ്ങൾ പോലും കൃത്യമായി നടക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്രയും ദിവസം ടൂർ പോയ സംഭവം കേരളത്തിലുണ്ടായിട്ടില്ല. രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ച് മ്യൂസിയത്തിൽ വയ്ക്കാൻ പോകുന്ന വണ്ടിയിൽ ഇരിക്കാമെന്നല്ലാതെ മന്ത്രിമാർക്ക് ഒരു പണിയുമില്ല.അമേരിക്കയിലെ ടൈം സ്‌ക്വയറിൽ മുഖ്യമന്ത്രി ഇരുന്ന ഇരുമ്പ് കസേരയാണ് ആദ്യം മ്യൂസിയത്തിൽ വയ്‌ക്കേണ്ടത്. അത് കാണാൻ വൻ ജനത്തിരക്കായിരിക്കും. ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് സർക്കാർ നടത്തുന്നത്..കെ സുരേന്ദ്രന്റെ പരാതിയിലാണ് യൂത്ത് കോൺഗ്രസുകാർക്കെതിരെ അന്വേഷണം നടക്കുന്നത്. കെ സുരേന്ദ്രനെതിരെ കുഴൽപ്പണ ഇടപാടിൽ കേസില്ല. കോടതിയിൽ ഹാജരായാൽ ഉടൻ ജാമ്യം നൽകുന്നു. കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം രാഷ്ട്രീയമായി നേരിടും-
സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |