കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ രേഖ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പൊലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എ.പി.പി ഹാജരാകാത്തതിനാലാണ് ജാമ്യം കിട്ടിയത്. യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റിന്റെ കാറിൽ നിന്നാണ് പ്രതികളെ പിടിച്ചത്. അത് അയാൾ സമ്മതിച്ചതാണ്. അതിലേക്ക് അന്വേഷണമെത്താത്തത് സംശയാസ്പദമാണ്. വി.ഡി.സതീശന്റെ സ്വന്തം നഗരസഭ സി.പി.എമ്മിനൊപ്പം ചേർന്ന് നവകേരളയാത്രയ്ക്ക് പണം നൽകിയിരിക്കുകയാണ്. ഇരുകൂട്ടരുടെയും അഡ്ജസ്റ്റ്‌മെന്റ് വ്യക്തമാണ്. സതീശന് നാണമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണം. കേസ് ദുർബലമാക്കാൻ ശ്രമിച്ചാൽ ദേശീയ ഏജൻസികളെ വരുത്താൻ ബി.ജെ.പി ശ്രമിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |