തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് യൂത്ത് കോൺഗ്രസിലെ 'എ 'ഗ്രൂപ്പുകാരെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വ്യാജ കാർഡുകൾ നിർമ്മിച്ചത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.
സി.ആർ കാർഡ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വ്യാജകാർഡുകൾ നിർമ്മിക്കാനുപയോഗിച്ചത്. അടൂരിലെ യൂത്ത് കോൺഗ്രസ് ഓഫീസിലാണ് കാർഡുകൾ ഉണ്ടാക്കിയത്. രഞ്ജു എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ഇവരെ ഇതിന് ചുമതലപ്പെടുത്തിയത്. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ തയ്യാറാക്കി. രണ്ടായിരത്തോളം കാർഡുകൾ ഇങ്ങനെ നിർമ്മിച്ചു. ഇതിനായി ദിവസേന ആയിരം രൂപ വീതം നൽകിയിരുന്നതായി നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വികാസ് കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. വ്യാജ കാർഡുകൾ യൂത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. മുഴുവൻ കാർഡുകളും കണ്ടെടുത്തില്ലെങ്കിൽ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാർഡുകൾക്ക് പകരമായി ഉപയോഗിച്ചേക്കാമെന്നും പൊലീസ് പറഞ്ഞു.
വ്യാജ കാർഡുകൾ നിർമ്മിക്കുന്നതിനുള്ള മദർ കാർഡായി ഉപയോഗിച്ചത് തൃക്കരിപ്പൂർ കമ്പല്ലൂർ സ്വദേശിയായ ടോമിൻ മാത്യുവിന്റെ പേരിലുള്ള കാർഡാണ്. ഇയാളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വ്യാജകാർഡുകളിൽ തിര.കമ്മിഷന്റെ പേരിലെ സ്‌പെല്ലിംഗിൽ വ്യത്യാസമുണ്ടായിരുന്നു. വ്യാജ കാർഡുപയോഗിച്ച് വോട്ട് ചെയ്യുമ്പോൾ ഒരോ അംഗത്തിന്റെയും ഫീസായി അടച്ച 50 രൂപ വീതമുള്ള തുക ആകെ എത്രയാണെന്ന് കണ്ടെത്തണം. . പ്രതികൾ കാറിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാറാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |