കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള യാത്രയ്ക്ക് സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതും ഹൈക്കോടതി വിലക്കി.സ്‌കൂൾ ബസുകൾ വിട്ടുനല്കുന്നത് തടഞ്ഞതിനു പിന്നാലെയാണിത്.
പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരുപരിപാടിക്കും കുട്ടികളെ ഹെഡ്‌മാസ്റ്റർമാരും പ്രിൻസിപ്പൽമാരും അയയ്ക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
നവകേരളയാത്രയിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നല്കിയ ഹർജിയിലാണ് ഉത്തരവ്. കേരള വിദ്യാഭ്യാസചട്ടം ഇത് അനുവദിക്കുന്നില്ല. ഡെപ്യൂട്ടി ഡയറക്‌ടർ അധികാരപരിധി മറികടന്നെന്നും കോടതി പറഞ്ഞു. ആ ഉത്തരവ് നവംബർ 20ന് മറ്റൊരു ഉത്തരവിലൂടെ പിൻവലിച്ചെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ എ.ജി അശോക് എം. ചെറിയാൻ വിശദീകരിച്ചു. സ്കൂൾ ബസുകൾ നവകേരളയാത്രയ്ക്ക് വിട്ടുനല്കാനുള്ള നിർദ്ദേശത്തിനെതിരെ കാസർകോട് സ്വദേശി ഫിലിപ്പ് ജോസഫ് നല്കിയ ഹർജിക്കൊപ്പം പരിഗണിക്കാനായി ഈ ഹർജി 27ലേക്ക് മാറ്റി. ബസുകൾ വിട്ടുനല്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് 21ന് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു.
"സ്വന്തം മക്കളാണെങ്കിൽ ഇങ്ങനെ ചെയ്യുമോ"
നമ്മുടെ സ്വന്തം കുട്ടികളാണെങ്കിൽ ഇതുചെയ്യുമോ എന്നു ചോദിച്ച കോടതി ഡി.ഡി.ഇമാർക്കെതിരെ രൂക്ഷ വിമർശനവും നടത്തി. ഡെപ്യൂട്ടി ഡയറക്ടർമാർക്ക് മക്കളില്ലേ? എല്ലാ കുട്ടികളെയും സ്വന്തം മക്കളെപ്പോലെ കാണണ്ടേ? ഡെപ്യൂട്ടി ഡയറക്ടർമാർക്ക് തലയ്ക്കു കുറച്ച് വെളിവു കൊടുക്കുകയാണ് വേണ്ടത്. അവർക്ക് ഇതൊക്കെ ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഒരു മന്ത്രിയും കുട്ടികളെ വിട്ടുനല്കാൻ പറയില്ല. സുഖിപ്പിക്കാൻ ചെയ്യുന്നതാവും. ഇതിൽ രാഷ്ട്രീയം കാണരുത്. ഭരണഘടന ഇതൊന്നും അനുവദിക്കുന്നില്ല. നാടിന്റെ സമ്പത്താണ് കുട്ടികൾ. അവരെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഇതിനുള്ള അധികാരമുണ്ടെന്ന് എവിടെയാണ് പറയുന്നത് ? ഇവർ കുട്ടികളെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ളവരാണ്. - ഹൈക്കോടതി വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |