കോട്ടയം : പ്രതി വ്യാജരേഖ ചമച്ച് ജാമ്യം നേടിയതിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച ബാർ അസോസിയേഷന്റെ കോടതി ബഹിഷ്ക്കരണത്തിനിടെ വനിതാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനെ അസഭ്യം വിളിച്ച സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം.
ജില്ലാ ജഡ്ജിയും, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടും ഹൈക്കോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പ്രശ്നം വഷളാവാതിരിക്കാൻ അസോസിയേഷൻ ഭാരവാഹികളും ഉന്നത ജുഡീഷ്യൽ ഉദ്യോഗസ്ഥരും ഇന്നലെ ഹൈക്കോടതിയിലെത്തി അനുനയനീക്കങ്ങൾ ആരംഭിച്ചു. ''പോടീ പുല്ലേ സി.ജെ.എമ്മേ' എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ജൂനിയർ അഭിഭാഷകരുടെ അസഭ്യം. അഭിഭാഷകർ കോടതി നടപടികൾ എട്ട് മിനിട്ടോളം തടസപ്പെടുത്തിയതായി മജിസ്‌ട്രേട്ട് ദൈനംദിന റിപ്പോർട്ടിൽ രേഖപ്പെടുത്തി.
പരാതി ലഭിക്കാത്തതിനാൽ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഇന്നലെ ഏറ്റുമാനൂർ കോടതിയും അഭിഭാഷകർ ബഹിഷ്ക്കരിച്ചു. എന്നാൽ ബഹിഷ്കരണം അവസാനിപ്പിച്ചതായി കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എ.പ്രസാദ് പറഞ്ഞു.
സംഭവം ഇങ്ങനെ
2013 ൽ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട മണർകാട് സ്വദേശി രമേശൻ കരമടച്ച വ്യാജ രസീതുണ്ടാക്കി അഡ്വ.പി.എം നവാബ് വഴി കോടതിയിൽ നിന്ന് ജാമ്യം നേടി. തുടർന്ന് നൽകിയ അപ്പീൽ കോടതി തള്ളിയതോടെ ഇയാൾ മുങ്ങി. പിന്നാലെ രണ്ട് ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തി. താൻ ജാമ്യം നിന്നിട്ടില്ലെന്ന് ഒരു ജാമ്യക്കാരൻ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. ഇതോടെ സി.ജെ.എം കോടതിയിലെ ശിരസ്തദാർ, കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ രമേശനെ ഒന്നാം പ്രതിയാക്കിയും അഡ്വ.പി.എം നവാബിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |