കൊച്ചി: കേരളത്തിലെത്തിയ ധനമന്ത്രി നിർമ്മലാ സീതാരാമൻ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത് വന്ദേഭാരത് എക്‌സ്‌പ്രസ്. ട്രെയിനിലെ യാത്രക്കാരുമായി സംസാരിക്കുന്ന ചിത്രങ്ങൾ മന്ത്രി തന്നെയാണ് എക്സിൽ പങ്കുവച്ചത്. കാസർകോട് നിന്നും പുറപ്പെട്ട വന്ദേഭാരതിൽ എറണാകുളത്ത് വച്ചാണ് മന്ത്രി കയറിയത്. യാത്രാക്കാരുമായി സംവദിക്കാൻ കിട്ടിയ ഏറ്റവും മികച്ച അവസരം എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്.
'കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരതിൽ ഒരു യാത്ര നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബറിലാണ് വന്ദേഭാരത് എക്സ്പ്രസ് അവതരിപ്പിച്ചത്. എനിക്ക് യാത്ര ചെയ്യാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. എല്ലാ സീറ്റുകളും ബുക്ക്ഡ് ആണ്. വന്ദേഭാരത് അത്രയ്ക്കും ജനപ്രിയമാണ്'- നിർമ്മലാ സീതാരാമൻ എക്സിൽ കുറിച്ചു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒരു ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. ഇന്നലെ കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി, ആദായനികുതി വകുപ്പിന്റെ ആയകർ ഭവൻ ഉദ്ഘാടനത്തിന് ശേഷമാണ് തലസ്ഥാനത്തെത്തുന്നത്. രാവിലെ 11ന് ആറ്റിങ്ങലിൽ കേന്ദ്ര ധനസഹായ വിതരണ ചടങ്ങിലും വൈകിട്ട് 4.30ന് ഹയാത്ത് റീജൻസിയിൽ കേരളകൗമുദി നടത്തുന്ന 'എമർജിംഗ് ഭാരത്, ഗ്രോയിംഗ് കേരള' ബിസിനസ് കോൺക്ലേവിലും പങ്കെടുക്കും.
ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ രാവിലെ 11 ന് ആരംഭിക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര പദ്ധതികളുടെ ധനസഹായ വിതരണം നിർമ്മല സീതാരാമൻ നിർവഹിക്കും. സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെ നേതൃത്വത്തിൽ കാനറ ബാങ്കും , ഇന്ത്യൻ ഓവർസീസ് ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ നബാർഡ്, സിഡ്ബി, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ, പി .എം സ്വനിധി, പി.എം.ഇ.ജി.പി. തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ രജിസ്റ്റർ ചെയ്ത 1,52,704 ഗുണഭോക്തൃ അക്കൗണ്ടുകൾ വഴി 6,014.92 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ 56.16 കോടിയുടെ അനുമതി പത്രങ്ങളും സിഡ്ബി വഴി വിവിധ സ്ഥാപനങ്ങൾക്ക് 3.32 കോടിയുടെ അനുമതി പത്രങ്ങളും കൈമാറും. എസ് ബി ഐയുടെ കാഷ് വാനും എ.ടി.എം. വാനും കേന്ദ്ര ധനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. കേരള ഗ്രാമീൺ ബാങ്കിന്റെ അഞ്ച് ബാങ്കിംഗ് കറസ്‌പോണ്ടന്റുകൾക്ക് മൈക്രോ എ.ടി.എമ്മുകളും കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |