ലക്നൗ: പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ബസ് കണ്ടക്ടറെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച എൻജിനീയറിംഗ് വിദ്യാർത്ഥിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. യുണൈറ്റഡ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷവിദ്യാർത്ഥിയും പ്രയാഗ്‌രാജിലെ ഹാജിഗഞ്ച് സ്വദേശിയുമായ ലരേബ് ഹാഷ്മി(20) ആണ് പിടിയിലായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവയ്പ്പിൽ പരിക്കേറ്റ ലരേബ് ചികിത്സയിലാണ്.
ബസ് കണ്ടക്ടറായ ഹരികേഷ് വിശ്വകർമയ്ക്കാണ് പരിക്കേറ്റത്. ടിക്കറ്റ് തുകയെച്ചൊല്ലി ഇരുവരും ബസിനുള്ളിൽ വച്ച് തർക്കിക്കുകയും തുടർന്ന് ലരേബ് വെട്ടുകത്തികൊണ്ട് ഹരികേഷിനെ കഴുത്തിന് വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെട്ടിയശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ ലരേബ് കോളേജ് കാമ്പസിനുള്ളിൽ കയറി രക്ഷപ്പെട്ടു. ഇവിടെയിരുന്നുകൊണ്ട് പുറത്തുവിട്ട വീഡിയോയിലാണ് പ്രവാചകനെ നിന്ദിച്ചതിനാലാണ് കണ്ടക്ടറെ താൻ ആക്രമിച്ചതെന്ന് വെളിപ്പെടുത്തിയത്.'അവൻ മുസ്ലീങ്ങളെ അവഹേളിച്ചു. അതുകൊണ്ടാണ് ഞാൻ ആക്രമിച്ചത്. അവൻ തീർച്ചയായും മരിക്കും' എന്നാണ് ലരേബ് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പേരുകൾ ലരേബ് പരാമർശിക്കുന്നുണ്ട്.
വീഡിയോ പുറത്തുവന്ന് അല്പസമയം കഴിഞ്ഞതോടെ കാമ്പസിനുള്ളിൽ കടന്ന പൊലീസ് ലരേബിനെ പിടികൂടുകയായിരുന്നു. കണ്ടക്ടറെ വെട്ടാനുപയോഗിച്ച ആയുധവും കണ്ടെടുത്തു. ഇതിനിടെയായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ കാലിൽ വെടിവച്ച് പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. ബസ് കണ്ടക്ടറുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ലരേബിന്റെ പിതാവ് മുഹമ്മദ് യൂനുസ് നഗരത്തിലെ കോഴി ബിസിനസുകാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |