കൊച്ചി : കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു.
കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി (23), വടക്കൻ പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്റ്റ (20), കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ആൽവിൻ വിദ്യാർത്ഥിയല്ല. 10 പേരുടെ നില ഗുരുതരമാണ്. ഇവരിൽ മൂന്നുപേർ ചേരാനെല്ലൂർ ആസ്റ്റർ മെഡ്സിറ്റി വെന്റിലേറ്ററിലാണ്. പരിപാടി തുടങ്ങാനിരിക്കേ മഴ പെയ്തതോടെ പുറത്തുനിന്നെത്തിയവർ ഉൾപ്പെടെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്.
സിവിൽ എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് അതുൽ തമ്പി. രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥിനിയാണ് ആൻ റിഫ്റ്റ, സാറാ തോമസും കുസാറ്റിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും നാലു പേരും മരിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ 48 പേരാണ് ചികിത്സയിലുള്ളത്. സമീപത്തെ മറ്റ് ആശുപത്രികളിലും കുട്ടികൾ ചികിത്സയിലുണ്ട്. 15 പേർ കളമശേരി കിൻഡർ ആശുപത്രിയിലും ചികിത്സയിലാണ്.
കുസാറ്റിൽ മൂന്നു ദിവസമായി നടക്കുകയായിരുന്ന ടെക് ഫെസ്റ്റ് ധിഷണയുടെ അവസാന ദിവസമാായ ഇന്ന് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പാണ് അപകടം നടന്നത്. ഗാനമേള നടക്കാനിരുന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ തിരക്ക് ഉണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ പുറത്തുനിന്നവർ ഓഡിറ്റോറിയത്തിന് അകത്തേക്ക് തള്ളിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |