തിരുവനന്തപുരം: പ്രമുഖ കർണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായ ബി ശശികുമാറിന് (74) തലസ്ഥാനം വിടചൊല്ലി. ഇന്നലെ വൈകിട്ട് നാലിന് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിച്ചു.
സഹോദരൻ സതീഷ് അന്ത്യകർമങ്ങൾ ചെയ്തു.
തിരുവല്ല സ്വദേശിയായ ശശികുമാർ ജഗതിയിൽ വർണത്തിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അമ്മാവനും ഗുരുവുമാണ്.
സംഗീതജ്ഞരായ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ഡോ.കെ.ഓമനക്കുട്ടി, കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, കൃഷ്ണചന്ദ്രൻ, ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങി സംഗീതരംഗത്തെ നിരവധി പേരും അസംഖ്യം ശിഷ്യന്മാരും വീട്ടിലും ശാന്തികവാടത്തിലും അന്തിമോപചാരം അർപ്പിച്ചു.
ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ ധാരാളം സംഗീത കച്ചേരികൾക്കും സംഗീത പരിപാടികൾക്കും ശശികുമാർ വയലിൻ വായിച്ചിട്ടുണ്ട്. നിരവധി കൃതികൾ എഴുതി ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന് വായ്പ്പാട്ടിലും വയലിൻ വാദനത്തിലും നിരവധി ശിഷ്യർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |