SignIn
Kerala Kaumudi Online
Saturday, 27 July 2024 9.24 AM IST

ഭക്ഷണ മാലിന്യങ്ങളിൽ നിന്നും തിരുവനന്തപുരത്തെ മുതിർന്ന സിപിഎം നേതാവ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

akg-centre

തിരുവനന്തപുരം: നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണ മാലിന്യം ശേഖരിക്കുന്നതിനുള്ള കരാറിൽ ക്രമക്കേടെന്ന് ആക്ഷേപം. കരാറിൽ ഇഷ്ടക്കാരായ പന്നിഫാമുകാർക്ക് തുക കുറവ് ക്വാട്ട് ചെയ്തതെന്നാണ് പരാതി ഉയരുന്നത്. മാസങ്ങൾക്ക് മുൻപ് ടെൻഡറിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റദ്ദ് ചെയ്തിരുന്നു. 91 വാർഡുകളുടെ ടെൻഡർ നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

നഗരപരിധിയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങളുള്ളത് പാളയം,​ ചാല,​ തമ്പാനൂർ,​ ഫോർട്ട്,​ വഞ്ചിയൂർ ഭാഗങ്ങളിലാണ്. പ്രതിവർഷം 10- 15 ലക്ഷം രൂപയുടെ മാലിന്യ കച്ചവടമാണ് ഇവിടങ്ങളിൽ നടക്കുന്നത്. എന്നാൽ നഗരസഭയിൽ ശേഖരണ കരാറിന് ക്വാട്ട് ചെയ്തിരിക്കുന്നത് 2- 3 ലക്ഷം വരെയാണ്. നഗരസഭയ്ക്ക് ലഭിക്കേണ്ട ലക്ഷങ്ങളാണ് ഏജൻസികൾ ഇതിലൂടെ കൊണ്ടുപോകുന്നത്. നഗരത്തിലെ മുതിർന്ന സി.പി.എം നേതാവിന്റെ അടുത്ത ബന്ധുവിന്റെ ആറു പന്നിഫാമുകൾക്കാണ് പ്രധാന വാർഡുകളിൽ കുറഞ്ഞ തുകയ്ക്ക് ടെൻഡർ ക്വാട്ട് ചെയ്തിരിക്കുന്നത്. ഭരണസമിതിയുടെ സമ്മർദ്ദത്തിൽ ഉദ്യോഗസ്ഥരും ക്രമക്കേടിന് കൂട്ടു നിൽക്കുകയാണ്.

നൽകുന്നത് അനധികൃത പന്നിഫാമുകൾക്ക്

മലിനീകരണ ബോർഡിന്റെയും സ്ഥലത്തെ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന 38 ഫാമുകൾക്കാണ് ഭക്ഷണ മാലിന്യശേഖരണത്തിന് ടെൻഡർ നൽകാൻ ഒരുങ്ങുന്നത്. ഇതിൽ 14 എണ്ണം തമിഴ്നാട്ടിലാണ്. മാലിന്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് അവിടത്തെ സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാലിന്യം ചീത്തയാകുന്നതിന് മുൻപ് അതത് സ്ഥലത്ത് എത്തിക്കണമെന്നാണ് ചട്ടം. എന്നാൽ നഗരസഭ ആ വ്യവസ്ഥ ഒഴിവാക്കി.

സർക്കുലറും അട്ടിമറിച്ചേക്കാം

100 കിലോയിലധികം ജൈവ മാലിന്യമുണ്ടാക്കുന്ന കേന്ദ്രങ്ങൾ സ്വന്തമായി മാലിന്യ സംസ്കരണ യൂണിറ്റോ മറ്റ് സംവിധാനങ്ങളോ സജ്ജീകരിക്കണമെന്ന് നഗരസഭയുടെ സർക്കുലറുണ്ട്. ഇതിലൂടെ അതും അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. ഫ്ളാറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ഐ.ടി കമ്പനികൾ, ഹോട്ടലുകൾ, ഓഡിറ്റോറിയം, ഷോപ്പിംഗ് കോംപ്ളക്സ്, ഹോസ്റ്റലുകൾ തുടങ്ങിയവയ്‌ക്കാണ് നോട്ടീസ്. ഒരു മാസത്തിനകം സ്ഥാപിച്ചില്ലെങ്കിൽ 10,000- 50,000 രൂപ വരെ പിഴയീടാക്കുമെന്നായിരുന്നു സർക്കുലർ. ഒരു കിലോ മാലിന്യത്തിന് 5 രൂപ സ്ഥാപന ഉടമ കമ്പനികൾക്ക് നൽകണമെന്നാണ് ചട്ടം.

ഏജൻസികൾ എടുത്തിട്ടും മാലിന്യം റോഡിൽ

നഗരത്തിൽ ഒരു ദിവസമുണ്ടാകുന്ന 473 ടൺ മാലിന്യത്തിൽ 150 ടൺ മാലിന്യം കൃത്യമായി സംസ്കരിക്കുന്നില്ലെന്ന് നഗരസഭ കണ്ടെത്തിയിട്ടുണ്ട്. ഏ‌ജൻസികൾ ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ പോലും സംസ്കരണ സ്ഥലത്ത് എത്താതെ പലയിടത്തും തള്ളാറാണ് പതിവ്. നിലവിൽ ചിലയിടങ്ങളിൽ നിന്ന് ഹരിതകർമ്മസേന അജൈവമാലിന്യത്തിന് പുറമേ ജൈവമാലിന്യവും (ആഹാരം അവശിഷ്ടം ഉൾപ്പെടെ) ശേഖരിക്കുന്നുണ്ട്. ഇവർ പന്നിഫാമുകാർക്കാണ് ഇത് നൽകുന്നത്. സ്വകാര്യ ഏജൻസികളും മാലിന്യം ശേഖരിക്കുന്നുണ്ട്. ജലാശയങ്ങൾ അടക്കം മാലിന്യസംസ്‌കരണ യൂണിറ്റുകളായി മാറിയെന്നത് ഗൗരവ പ്രശ്നമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIVANDRUM WASTE DISPOSAL, SLAUGHTERING WASTE, TRIVANDRUM CORPORATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.