മലപ്പുറം: നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. മലപ്പുറം ഡിസിസി അംഗം എ പി മൊയ്‌തീനെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയാണ് മൊയ്‌തീനെതിരെ നടപടി സ്വീകരിച്ചത്.
പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാർട്ടി നിർദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. മലപ്പുറം തിരൂരിൽ നടന്ന നവകേരള സദസിന്റെ പ്രഭാത യോഗത്തിലാണ് മൊയ്‌തീൻ പങ്കെടുത്തത്. നവകേരള സദസിൽ പങ്കെടുക്കരുതെന്ന യുഡിഎഫ് ആഹ്വാനത്തെ ബഹിഷ്‌കരിച്ച് കോൺഗ്രസ്, ലീഗ് നേതാക്കൾ വീണ്ടും നവകേരള സദസിൽ പങ്കെടുത്തത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങളും മലപ്പുറം തിരൂരിലെ നവകേരള സദസിലെത്തിയിരുന്നു. ഇവർക്ക് പുറമെ താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ പി പി ഇബ്രാഹിമും യോഗത്തിനെത്തിയിരുന്നു.
അതേസമയം, സിപിഎമ്മിന്റെ നവകേരള സദസിൽ പങ്കെടുക്കരുത് എന്നത് രാഷ്ട്രീയ തീരുമാനമാണെന്നും ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു. നവകേരള സദസിൽ പങ്കെടുത്തത് പൊതുവായ വിഷയങ്ങൾ അവതരിപ്പിക്കാനാണെന്നും പരിപാടിയിൽ പങ്കെടുക്കരുതെന്ന് തനിക്ക് ഔദ്യോഗിക നിർദേശം ലഭിച്ചിരുന്നില്ലെന്നുമാണ് എ പി മൊയ്‌തീൻ വിഷയത്തിൽ പ്രതികരിച്ചത്. പുരോഗമന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളിൽ നിന്ന് മാറി നിൽക്കേണ്ട എന്നതാണ് തന്റെ നിലപാടെന്നും ഔദ്യോഗിക രാഷ്ട്രീയ പരിപാടിയല്ലെന്നാണ് കലക്ടറുടെ ക്ഷണക്കത്തിൽ ഉണ്ടായിരുന്നതെന്നും മൊയ്‌തീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |