കൊച്ചി: സ്‌കൂൾ കുട്ടികളെ നവകേരള യാത്രയിൽ പങ്കെടുപ്പിക്കാനും ബസ് വിട്ടു നൽകാനുമുള്ള ഉത്തരവുകൾ ഉദ്യോഗസ്ഥരുടെ തെറ്റാണെന്നും പിൻവലിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഉത്തരവുകൾ തെറ്റാണെന്ന് സർക്കാർ പറയുന്ന സ്ഥിതിക്ക് അവർക്കെതിരെ നടപടി വേണ്ടേയെന്ന് ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥർ ആരെ പ്രീതിപ്പെടുത്താനാണ് നോക്കുന്നതെന്നും സിംഗിൾബെഞ്ച് ചോദിച്ചു. കുറ്റക്കാരെ സർക്കാർ പിന്തുണയ്ക്കുന്നതെന്തിനാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.
സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കാസർകോട് സ്വദേശി ഫിലിപ്പ് ജോസഫും, കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡിയുടെ ഉത്തരവിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർക്ക് എങ്ങനെ ഇത്തരം ഉത്തരവുകൾ നൽകാവുമെന്നും കോടതി ചോദിച്ചു.
കുട്ടികൾ നാടിന്റെ സമ്പത്ത്
ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഭാവിയിൽ ഇതാവർത്തിക്കും. ബസുകൾ നൽകണമെന്നു പറയുന്നതിനേക്കാൾ ഗൗരവമുള്ളതാണ് കുട്ടികളെ വിടണമെന്ന് പറയുന്നത്. നാടിന്റെ അമൂല്യ സമ്പത്താണ് കുട്ടികൾ. അവരെ ചൂഷണം ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാവില്ല. ഈ ഉത്തരവുകൾ കുട്ടികളുടെ അന്തസിനെ താഴ്‌ത്തിക്കെട്ടുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
ഉത്തരവുകൾ പിൻവലിച്ചതിനാൽ തുടർനടപടി ആവശ്യമില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ വിശദീകരിച്ചു. തെറ്റായി ഉത്തരവിറക്കിയതു പരിശോധിക്കുമെന്നും വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |