കൊച്ചി: ഓരോ കുട്ടിയും 'വി.ഐ.പി"യാണെന്നും അവർ പ്രദർശന വസ്തുക്കളല്ലെന്നും ഹൈക്കോടതി. നവകേരളയാത്രയ്ക്ക് സ്കൂൾകുട്ടികളെ വിട്ടു നൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
കുട്ടികളുടെ അന്തസ് മാനിക്കണം. വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് തെറ്റായിരുന്നെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അവരെ പങ്കെടുപ്പിക്കുന്നുണ്ട്. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ ന്യായീകരിക്കുന്നത് എന്തിനാണ്? കുട്ടികളെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുന്നില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ടീച്ചർമാർ പറഞ്ഞാൽ കുട്ടികൾ പോകും. കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് അഡി. എ.ജി കഴിഞ്ഞ ദിവസം ഉറപ്പു നൽകിയശേഷവും കുട്ടികളെ പങ്കെടുപ്പിച്ചത് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് സിംഗിൾബെഞ്ച് ഇക്കാര്യങ്ങൾ പറഞ്ഞത്. സർക്കാർ വിശദമായ നിലപാട് അറിയിക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി ഹർജി വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |