തിരുവനന്തപുരം: ജീവിതത്തിൽ ഒപ്പം ചേർന്നത് മുതൽ അവസാന നാളുകൾ വരെ വിഎസിന് ഒപ്പം ഭാര്യ വസുമതി നിഴലുപോലെ ഉണ്ടായിരുന്നു. ചേർത്തല കോടംതുരുത്തിലാണ് വസുമതിയുടെ വീട്. ഒരിക്കൽ കോടംതുരുത്തിലെ പാർട്ടിയോഗത്തിൽ വി.എസിന്റെ പ്രസംഗം കേട്ട് നിൽക്കുകയായിരുന്ന വസുമതിയോട് പ്രാദേശിക നേതാവായ ടി.കെ.രാമൻ വന്ന് സഖാവിന്റെ പ്രസംഗം എങ്ങനെയുണ്ടെന്ന് തിരക്കി. മഹിളാപ്രവർത്തകയായ വസുമതി ഏറെ ആരാധനയോടെയാണ് ആ പ്രസംഗം കേട്ടിരുന്നത്.
പിന്നീട് വസുമതി സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലിലെ നഴ്സിംഗ് പഠനം പൂർത്തിയാക്കി. ശേഷം ജോലി ആരംഭിച്ച സമയത്താണ് ഉടൻ എത്തണമെന്നറിയിച്ച് വീട്ടിൽ നിന്നൊരു കമ്പിസന്ദേശം ലഭിച്ചത്. വീട്ടിലെത്തിയപ്പോൾ, വിവാഹം നിശ്ചയിച്ചെന്നും വരൻ പാർട്ടി ജില്ലാ സെക്രട്ടറിയും അമ്പലപ്പുഴ എംഎൽഎയുമായ വിഎസ് അച്യുതാനന്ദനാണെന്നും അറിഞ്ഞു. വിവാഹം കഴിക്കേണ്ടെന്ന് ചിന്തിച്ചിരുന്ന വിഎസ് വയസാകുമ്പോൾ ഒരു കൂട്ട് വേണമെന്ന ചിന്തയിൽ 43-ാം വയസിൽ തീരുമാനം മാറ്റുകയായിരുന്നു. അന്ന് വസുമതിക്ക് 29 വയസ്. 1967 ജൂലായ് 16 ഞായറാഴ്ച പകൽ മൂന്നിന് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിലായിരുന്നു വിവാഹം.
അടിയന്തരാവസ്ഥ കാലത്ത് വീട്ടിൽ നിന്നാണ് പൊലീസ് വിഎസിനെ പിടിച്ചുകൊണ്ടുപോയത്. കുട്ടികളായിരുന്ന ആശയയെും അരുണിനെയും സംരക്ഷിക്കുന്നതിനും വീട്ടുകാര്യങ്ങളും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനും വസുമതി പുലർത്തിയിരുന്ന മികവ് പൂർണസമയ പൊതുപ്രവർത്തനത്തിൽ മുഴുകാൻ വിഎസിന് സഹായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |