കൊച്ചി: പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ.പി. മോഹൻ മൂത്തേടത്ത് (84) നിര്യാതനായി. തൃപ്പൂണിത്തുറ എരൂരിലെ വസതിയായ അൻസർ റിവെർഡെയ്ൽ ഹൃദ്യയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുരാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
വർക്കല ശിവഗിരിയിൽ സമാധിമന്ദിരം നിർമ്മിച്ച റെയിൽവേ കരാറുകാരനും ശ്രീനാരായണ ഗുരുദേവ ഭക്തനുമായിരുന്ന പരേതനായ എം.പി. മൂത്തേടത്തിന്റേയും കുഞ്ഞിലക്ഷ്മിയുടേയും മകനാണ്. സുഹിതയാണ് ഭാര്യ. മകൾ: രമ്യാ മോഹൻ ഗുജറാത്ത് കേഡർ ഐ.എ.എസ് ഓഫീസറാണ്. മരുമകൻ: ഹരി തമ്പി (ബിസിനസ്, ഗുജറാത്ത്).
തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് വിജയിച്ച മോഹൻ മൂത്തേടത്ത് ലണ്ടനിലെ റോയൽ കോളേജ് ഒഫ് സർജൻസിൽ ഫെലോ ആയിരുന്നു. യു.കെയിലെ എഡിൻബറോയിൽ നിന്നായിരുന്നു രണ്ടാം എഫ്.ആർ.സി.എസ് നേടിയത്. യു.എസിൽനിന്ന് എഫ്.ഐ.സി.എസ് നേടി യു.കെയിൽ സൂപ്പർ സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ഹൃദ്രോഗ ശുശ്രൂഷാ വിഭാഗം സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. 1994 മുതൽ 2001 വരെ അവിടെ കാർഡിയാക് യൂണിറ്റ് തലവനായിരുന്നു. റിട്ടയർചെയ്തശേഷം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ വിഭാഗം സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ആയിരക്കണക്കിനു പേർക്ക് ബൈപ്പാസ് ശസ്ത്രക്രിയയും വാൽവ് മാറ്റിവയ്ക്കലും നടത്തിയിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ പരിശീലനത്തിൽ രാജ്യത്തെ മുൻനിര വിദഗ്ദ്ധരിൽ പ്രധാനിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |