തിരുവനന്തപുരം: കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ അപൂര്‍വമാണെങ്കിലും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായ കുട്ടികളില്‍ 60 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് കണക്ക്.
കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ 21 മണിക്കൂറിന് ശേഷം കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് കോടിക്കണക്കിന് മലയാളികള്‍. എന്നാല്‍ പുറത്തുവരുന്ന കണക്കുകള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് അടിവരയിടുന്നു.
2023ല്‍ സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയ 115 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022ല്‍ 269 കേസുകളും, 2021ല്‍ 257 കേസുകളുമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
18 വയസ്സിന് താഴെയുള്ളവരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ പ്രലോഭനങ്ങള്‍ക്ക് വിധേയരായി ഒപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ഉള്‍പ്പെടുത്താറുണ്ട്. 98 ശതമാനം കേസുകളിലും കുട്ടികളെ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ഇനിയും കണ്ടെത്താനുള്ള 60 പേരില്‍ 48 ആണ്‍കുട്ടികളും 12 പേര്‍ പെണ്‍കുട്ടികളുമാണ്. ഭിക്ഷാടന മാഫിയ, നാടോടി സംഘങ്ങള്‍, മനുഷ്യക്കടത്ത് സംഘങ്ങള്‍ തുടങ്ങിയവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളില്‍ രാജ്യത്ത് ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മുന്നിലെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ ഈ വര്‍ഷം ജൂലായ് മാസത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളില്‍ 68 ശതമാനത്തോളം വര്‍ദ്ധനയുണ്ട്. കൊവിഡ് കാലത്തിനു മുന്‍പുള്ളതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ ഇരട്ടിവര്‍ധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗെയിംസ് 24*7, കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ കാലയളവില്‍ 18 വയസ്സിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളില്‍ 80 ശതമാനവും 13നും 18നും ഇടയില്‍ പ്രായമുള്ളവരാണ്. 13 ശതമാനം 9നും 12നും ഇടയില്‍ പ്രായമുള്ളവരാണ്.
രണ്ട് ശതമാനത്തിലധികം പേര്‍ ഒന്‍പതു വയസ്സിനു താഴെയുള്ളവരാണ്.2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളില്‍ 68 ശതമാനത്തോളം വര്‍ധനയുണ്ടായെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ പറയുന്നു.
രാജ്യത്ത് ബാലവേലയുണ്ടെന്നും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 15.6 ശതമാനം കുട്ടികള്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഓട്ടോമൊബൈല്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രികളില്‍ 13 ശതമാനവും 11.8 ശതമാനം കുട്ടികള്‍ വസ്ത്രനിര്‍മാണ മേഖലയിലും ജോലിചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |