തിരുവനന്തപുരം: വനംവകുപ്പിൽ റേഞ്ചർ പരിശീലനം പൂർത്തിയാക്കിയ 52 പേർക്ക് ഇഷ്ട സ്ഥലങ്ങളിൽ നിയമനം ലഭിക്കാൻ 3 ലക്ഷംവരെ ചില സംഘടനാ നേതാക്കൾ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിലടക്കം വകുപ്പ് ആസ്ഥാനത്ത് വിജിലൻസ് നടത്തിയ പരിശോധനയിൽ ഫയലുകൾ പിടിച്ചെടുത്തു. ഇവ പരിശോധിച്ചശേഷം റിപ്പോർട്ട് നൽകും.
മുഖ്യമന്ത്രിയ്ക്കടക്കം ലഭിച്ച പരാതിയിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. ഭരണകക്ഷിയിൽപെട്ട ഒരു സംഘടനാ നേതാവിന്റെ നേതൃത്വത്തിലാണ് കോഴ ആവശ്യപ്പെട്ടെന്നാണ് പരാതി. സ്ഥാനക്കയറ്റത്തിന് സംഘടനാ നേതാക്കൾക്ക് പ്രത്യേകമായി പരിശീലനം നൽകിയെന്നും പരാതി ഉയർന്നിരുന്നു. സംഘടനാ നേതാക്കളായ മൂന്നുപേരെ അരിപ്പയിലെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അയയ്‌ക്കാതെ പി.ടി.പി നഗറിൽ പ്രത്യേക പരിശീലനം നൽകിയെന്നാണ് പരാതി. ഇതിനു വേണ്ടിവന്ന അധികച്ചെലവുകളുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് പിടിച്ചെടുത്തു. മലയാറ്റൂർ ഡിവിഷനിൽ 42 ലക്ഷം രൂപ തട്ടിയെടുത്തതിനു സർവീസിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചിരുന്ന ഉദ്യോഗസ്ഥനെ തിരിച്ച് അതേസ്ഥലത്ത് നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകളും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |