തിരുവനന്തപുരം: വ്യക്തി, വ്യക്തിഹത്യ, ശരീരം, സ്വത്വം, പ്രതീക്ഷ തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കിയ 12 മലയാള ചിത്രങ്ങൾ ചലച്ചിത്രമേളയിൽ എത്തും.
രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം ഒ.ബേബി, തിയേറ്ററുകളിൽ തരംഗമായി മാറിയ മമ്മൂട്ടി- ജ്യോതിക ചിത്രം കാതൽ ദി കോർ, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
പോൾസൺ സ്‌കറിയ- ആദർശ് സുകുമാരൻ ടീമിന്റെ തിരക്കഥയിൽ ജിയോ ബേബിയാണ് കാതൽ ഒരുക്കിയിരിക്കുന്നത്. സതീഷ് ബാബസേനൻ, സന്തോഷ് ബാബസേനൻ ചിത്രം ആനന്ദ് മൊണാലിസ മരണവും കാത്ത്, വിഘ്‌നേഷ് പി. ശശിധരന്റെ ഷെഹറാസാദ, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വി. ശരത്കുമാർ ചിത്രം നീലമുടി, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പുരസ്‌കാരം നേടിയ ശ്രുതി ശരണ്യമാണ് ഈ ചിത്രത്തിന്റെ സംവിധായിക. റിനോഷൻ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ഗഗൻ ദേവിന്റെ ആപ്പിൾ ചെടികൾ, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ദായം, സുനിൽ മാലൂരിന്റെ വലസൈ പറവകൾ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
മൃണാൾ സെന്നിന്റെ അഞ്ച് സിനിമകൾ
തിരുവനന്തപുരം: മൃണാൾ സെന്നിന്റെ ജന്മശതാബ്ദി വർഷത്തിൽ അഞ്ചു സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ട് ചലച്ചിത്രമമേള ആദരവൊരുക്കും. ഭുവൻ ഷോം, കൽക്കട്ട 71, ഏക് ദിൻ പ്രതിദിൻ, ഏകാലേർ ഷന്തനെ, പദടിക് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മൃണാൾസെന്നിന്റെ ജീവിതവും സിനിമയും സമഗ്രമായി അവതരിപ്പിക്കുന്ന എക്സിബിഷനും സംഘടിപ്പിക്കും. മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് എക്സിബിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |